Breaking

Monday, November 22, 2021

ഭൂപരിഷ്കരണം അടുത്ത അജൻഡയാക്കാൻ കർഷകസംഘടനകൾ

ന്യൂഡൽഹി: ഒരു വർഷത്തോളംനീണ്ട പ്രക്ഷോഭത്തിനൊടുവിൽ കാർഷികനിയമങ്ങൾ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞതിനുപിന്നാലെ, രാജ്യത്തെ കാർഷികപ്രതിസന്ധി പരിഹരിക്കാൻ ഭൂപരിഷ്കരണമടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകസംഘടനകൾ. കാർഷികരംഗത്തെ പ്രശ്നങ്ങളുടെ ശാശ്വതപരിഹാരത്തിനായി വ്യക്തമായ പരിപാടിയാണ് വേണ്ടതെന്നും ഇതിനായുള്ള പോരാട്ടങ്ങൾ ഊർജിതമായി ഏറ്റെടുക്കുമെന്നും സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ ഭാരതീയ കിസാൻ യൂണിയൻ (ഏകതാ-ഉഗ്രഹാൻ) ദേശീയ കോ-ഓർഡിനേറ്റർ പവേൽ കുസ്സ ‘മാതൃഭൂമി’യോട്‌ പറഞ്ഞു. പഞ്ചാബിലെ ഏറ്റവും വലിയ കർഷകസംഘടനയാണ് ഡൽഹി-ഹരിയാണ അതിർത്തിയിലെ തിക്രിയിൽ സമരംനയിക്കുന്ന ഈ യൂണിയൻ.“സർക്കാർ ജനങ്ങൾക്കുമേൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്നു. ജനങ്ങൾ അതുതിരുത്താൻ സമരം ചെയ്യുന്നു. ഈയൊരു പ്രക്രിയ മാത്രമല്ല പരിഹാരം. സർക്കാരിനെ തിരുത്താൻ എപ്പോഴും സമരം ചെയ്യാൻ കഴിയണമെന്നില്ല. സ്വന്തമായ സാമ്പത്തികപരിപാടിയാണ് കർഷകജനതയ്ക്ക് ആവശ്യം. ഭൂപരിഷ്കരണം നടപ്പാക്കുക, അനധികൃത വായ്പാസംവിധാനം ഇല്ലാതാക്കുക, കാർഷികോത്പന്ന വിപണനസമിതികൾ (എ.പി.എം.സി.) ശക്തിപ്പെടുത്തുക തുടങ്ങിയവ ഞങ്ങൾ ഏറെക്കാലമായി ആവശ്യപ്പെടുന്നു. ധനികകർഷകരെപ്പോലെ ദരിദ്ര-ഇടത്തരം കർഷകർക്ക് വായ്പസൗകര്യം പ്രാപ്തമല്ല. അതിനാൽ അവർക്ക് സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ടിവരുന്നു. ഭൂപരിഷ്കരണംമാത്രമാണ് ഇതിനൊക്കെയുള്ള പരിഹാരം. ദരിദ്രകർഷകർക്ക് ഭൂമിയിൽ അവകാശമുണ്ടാവണം. അതിനായി രാജ്യത്ത് ഭൂപരിഷ്കരണം നടപ്പാക്കണം. ചില കർഷകസംഘടനകൾ കാർഷികസഹകരണബദലും കൂട്ടുകൃഷിയുമൊക്കെ ഉന്നയിക്കുന്നു. എന്നാൽ, ഭൂപരിഷ്കരണം നടപ്പായെങ്കിലേ ഇതൊക്കെ പ്രായോഗികമായി നടപ്പാക്കാനാവൂ -കുസ്സ പറഞ്ഞു.ധനികകർഷകർക്ക് നികുതി ഏർപ്പെടുത്തി ദരിദ്രകർഷകരെ സഹായിക്കാം. ബഹുരാഷ്ട്രകുത്തകകളെയും കോർപ്പറേറ്റുകളെയും സഹായിക്കുന്ന നയവും നിലപാടും സർക്കാരുകൾ തിരുത്തണം -അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3nDhtQK
via IFTTT