Breaking

Friday, November 19, 2021

ചർമത്തിൽ സ്പർശിച്ചോ എന്നതല്ല, ഉദ്ദേശ്യമാണ് പ്രശ്നം -വിവാദ പോക്സോ വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ചർമങ്ങൾ തമ്മിൽ സ്പർശിച്ചോ എന്നതല്ല, ലൈംഗിക ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും പോക്സോ നിയമപ്രകാരം ലൈംഗികപീഡനമാണെന്ന് സുപ്രീംകോടതി. ചർമസ്പർശനം പോലുള്ള ഇടുങ്ങിയ വ്യാഖ്യാനം അംഗീകരിച്ചാൽ പോക്സോ നിയമത്തിന്റെ ലക്ഷ്യംതന്നെ ഇല്ലാതാകുമെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.ഇരയെ വസ്ത്രത്തിനുമുകളിലൂടെയാണ് സ്പർശിച്ചത് എന്നകാരണത്താൽ പ്രതികളുടെ പേരിലുള്ള പോക്സോ കുറ്റം (കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം) ഒഴിവാക്കിയ ബോംബെ ഹൈക്കോടതിയുടെ രണ്ട് വിവാദവിധികൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ജനുവരി 15-നും 19-നും ഇറക്കിയ ‘സ്കിൻ ടു സ്കിൻ’ (ചർമങ്ങൾ തമ്മിൽ സ്പർശിക്കൽ) വിധികൾക്കെതിരേ മഹാരാഷ്ട്ര സർക്കാർ, ദേശീയ വനിതാ കമ്മിഷൻ എന്നിവർക്കുപുറമേ അറ്റോർണി ജനറലും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിധിയെ സ്വാഗതംചെയ്യുന്നതായി വനിതാ കമ്മിഷൻ അറിയിച്ചു.ചർമങ്ങൾ തമ്മിൽ തൊട്ടില്ല എന്നതുകൊണ്ട് കുറ്റം ഒഴിവാക്കാനാണെങ്കിൽ കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ പ്രതി കൈയുറയോ, ഗർഭനിരോധന ഉറയോ തുണിയോ ഉപയോഗിച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചാലും വെറുതേവിടേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക ഉദ്ദേശ്യം എന്നത്‌ നേരത്തേക്കൂട്ടി നിർവചിക്കാവുന്നതല്ല. വസ്തുതകൾ പരിശോധിച്ചാണ് നിർണയിക്കേണ്ടത്. ഹൈക്കോടതിയുടെ കണ്ടെത്തൽ വലിയ തെറ്റിദ്ധാരണയിൽനിന്നുണ്ടായതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.വിവാദവിധിയെഴുതിയ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജഡ്ജി പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന കൊളീജിയത്തിന്റെ ശുപാർശ പിന്നീട് കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3nwLEJi
via IFTTT