Breaking

Sunday, November 14, 2021

സുകുമാരക്കുറുപ്പ് വീണ്ടും ചർച്ചകളിൽ; 'ചാക്കോപ്പാടം' അന്വേഷിച്ച്‌ സഞ്ചാരികൾ

മാവേലിക്കര : ‘കുറുപ്പ്’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയതോടെ കുന്നം ചാക്കോപ്പാടം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ചാക്കോപ്പാടത്തിനു സമീപത്തെല്ലാം ‘വാണ്ടഡ്, കുറുപ്പ്’ എന്നപോസ്റ്റർ പതിച്ചിരിക്കുകയാണ്. ദൂരെനിന്നുപോലും യുവാക്കൾ സംഘംചേർന്ന് ചാക്കോപ്പാടം അന്വേഷിച്ചെത്തുന്നതായി സമീപത്തു കടനടത്തുന്ന എം. മുരളീധരൻ പറഞ്ഞു. തഴക്കര പഞ്ചായത്തിലെ കുന്നം തണ്ണിമുക്കം പുഞ്ച, ചാക്കോപ്പാടമായതിനുപിന്നിൽ കേരളം മുഴുവനറിയുന്ന ചാക്കോവധക്കേസാണ്. 1984 ജനുവരി 22-ന് പുലർച്ചേ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ മൃതദേഹം സുകുമാരക്കുറുപ്പിന്റെ നേതൃത്വത്തിൽ പഴയകാറിലിട്ടു ചുട്ടുകരിച്ചത് ഇവിടെവെച്ചാണ്. പുലർച്ചേ ഒന്നരയോടെയാണു സമീപവാസിയും ട്യൂട്ടോറിയൽ കോളേജ് അധ്യാപനുമായിരുന്ന കിഴക്കടത്ത് രാധാകൃഷ്ണൻ കാർകത്തുന്നതു മാവേലിക്കര പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്. ടെലിഫോൺസൗകര്യം അപൂർവമായിരുന്ന അന്ന്, സമീപത്തെ ട്രാവൻകൂർ ഓക്‌സിജൻ ഫാക്ടറിയിലെ ഫോണിൽനിന്നാണു വിളിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കാർ കത്തിയമർന്നിരുന്നു. പുലർച്ചേയാണു കാറിന്റെ ഡ്രൈവിങ്സീറ്റിൽ കത്തിക്കരിഞ്ഞ മൃതദേഹമുണ്ടെന്നു തിരിച്ചറിഞ്ഞത്. പള്ളിപ്പെരുന്നാളിൽ പങ്കെടുത്തു മടങ്ങിയവരാണു കാർ കത്തുന്നതുകണ്ട് സമീപവാസികളെ വിളിച്ചുണർത്തിയതെന്നു മുൻ ഗ്രാമപ്പഞ്ചായത്തംഗം മുരളി വൃന്ദാവനം പറഞ്ഞു. മരിച്ചതു ചെറിയനാട് സ്വദേശി, അടുത്തിടെ നാട്ടിലെത്തിയ സുകുമാരക്കുറുപ്പാണെന്നു നേരം വെളുത്തപ്പോഴേക്കും നാട്ടിൽ പ്രചരിച്ചിരുന്നു. അന്നത്തെ ചെങ്ങന്നൂർ ഡിവൈ.എസ്.പി. പി.എം. ഹരിദാസിന്റെ നേതൃത്വത്തിൽനടന്ന അന്വേഷണത്തിൽ മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നു വൈകുന്നേരത്തോടെതന്നെ ഉറപ്പിച്ചു. കുറുപ്പിന്റെ അടുത്തബന്ധു ഭാസ്‌കരപിള്ളയുടെ കൈയിൽകണ്ട പൊള്ളലിനെ പിന്തുടർന്നുനടത്തിയ അന്വേഷണമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കെ.എൽ.ക്യു.- 7831 എന്ന നമ്പരിലുളള കറുത്ത അംബാസിഡർ കാറിലാണ് ആലപ്പുഴ ചാത്തനാട് കണ്ടത്തിൽ എൻ.ജെ. ചാക്കോയെ(32) കൊലപ്പെടുത്തി കത്തിച്ചെതെന്നു വ്യക്തമായി.കേസിലെ പ്രധാന തൊണ്ടിമുതലായിരുന്നു മുക്കാൽഭാഗവും കത്തിയ കാർ. മാവേലിക്കര പോലീസ് സ്റ്റേഷന്റെ പിന്നിലെ മതിലിനും മാവിനുമിടയിൽ അടുത്തകാലംവരെ കാറിന്റെ ഭാഗങ്ങളുണ്ടായിരുന്നു. എൻജിന്റെ കുറച്ചുഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3DgxjGD
via IFTTT