Breaking

Saturday, November 13, 2021

ഐപിഎസ് ഓഫീസറെന്ന വ്യാജേന കേസന്വേഷണം;പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

മൂന്നാർ: കേസന്വേഷിക്കാനെത്തിയ ഐ.പി.എസ്. ഓഫീസറെന്ന വ്യാജേന ഇൻസ്പെക്ഷൻ ബംഗ്ലാവിൽ താമസിച്ച പോക്സോ കേസ് പ്രതിയെ അറസ്റ്റുചെയ്തു. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് സത്യാലയം വീട്ടിൽ ജി.പ്രദീപ് കുമാറാ(41)ണ് പിടിയിലായത്. ബുധനാഴ്ചയാണ് ഇയാൾ ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവിലെത്തിയത്. പോക്സോ കേസ് അന്വേഷിക്കാനെത്തിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സോണൽ എസ്.പി.യെന്ന വ്യാജേന മുറിയെടുത്ത ഇയാൾ ഇക്കാര്യം പറഞ്ഞ് മൂന്നാർ ഡിവൈ.എസ്.പിയെയും വിളിച്ചു. സംശയംതോന്നിയ പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുകയും തന്ത്രപൂർവം കുടുക്കുകയുമായിരുന്നു. ആൾമാറാട്ടത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിച്ചുവരുകയാണ്. ആർക്കിടെക്ടായ ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് ഇയാൾ ഇക്കാനഗറിലെ ഐ.ബി.യിൽ എത്തിയത്. തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽനിന്ന് മുൻകൂറായി മുറി ബുക്കു ചെയ്തിരുന്നു. അതിനാൽ മൂന്നാറിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ ഇയാൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി. വ്യാഴാഴ്ച രാത്രിയിൽ ഇയാൾ മൂന്നാർ ഡിവൈ.എസ്.പി. കെ.ആർ.മനോജിനെ ഫോണിൽ വിളിച്ചു. താൻ എസ്.പി.യാണെന്നും എ.ഡി.ജി.പി. ശ്രീജിത്തിന്റെ നിർദേശപ്രകാരം വിവാദമായ ഒരു പോക്സോ കേസിന്റെ അന്വേഷണത്തിനായി എത്തിയതാണെന്നും പറഞ്ഞു. ലോക്കൽ പോലീസിന്റെ സഹായവും ആവശ്യപ്പെട്ടു. തുടർന്ന് മൂന്നാർ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ് ഐ.ബി.യിലെത്തി ഇയാളുമായി സംസാരിച്ചു. മദ്യലഹരിയിലായിരുന്ന ഇയാളുടെ സംസാരത്തിൽ സംശയംതോന്നിയ എസ്.എച്ച്.ഒ. ഇയാളെ നിരീക്ഷിക്കുന്നതിനായി പോലീസുകാരെ നിയമിച്ചശേഷം മടങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലൊരാൾ സേനയിലില്ലെന്ന് കണ്ടെത്തുകയും വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെ ഇയാൾ തേക്കടിയിലെ റിസോർട്ടിലും താമസിച്ചിരുന്നു. മൂന്നാർ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ. സി.എസ്.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ട് വിവാഹം കഴിച്ച ഇയാളുടെ പേരിൽ ഭാര്യമാരെ മർദിച്ച കേസുമുണ്ട്. പാലക്കാടാണ് ഇയാൾക്കെതിരേയുള്ള പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2006-2008 കാലഘട്ടത്തിൽ ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ പഴയ മൂന്നാറിൽ നടത്തിയ അഞ്ചുകോടി രൂപയുടെ വിനോദസഞ്ചാരികൾക്കായുള്ള പുഴ സൗന്ദര്യവത്കരണ പദ്ധതിയുടെ ആർക്കിടെക്ടായി ഇയാൾ ജോലിചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3c4ji2O
via IFTTT