Breaking

Saturday, November 20, 2021

'വയോമിത്രം' മരണശയ്യയില്‍; വയോജനങ്ങള്‍ക്കുള്ള മരുന്നും സേവനങ്ങളും നിലച്ചു

തോപ്പുംപടി (കൊച്ചി): വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനു കീഴിലുള്ള വയോമിത്രം കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിൽ. മരുന്നുവിതരണം നിർത്തിയതോടെ ഇവയുടെ പ്രവർത്തനം നിലച്ചമട്ടായി. നൂറോളം തദ്ദേശസ്ഥാപനങ്ങളിലാണ് വയോമിത്രം യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ വയോജനങ്ങൾക്കാണ് പ്രയോജനം. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഡോക്ടർ, നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ ക്ലിനിക്കുകളിലെത്തി പരിശോധിച്ച് മരുന്നുകൊടുക്കുന്നതാണ് രീതി. രണ്ടുലക്ഷത്തോളം പേർ ചികിത്സ സ്വീകരിച്ചിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലെ എല്ലാ രോഗങ്ങൾക്കും ഇവിടെ ചികിത്സയുണ്ട്. മരുന്നുകളും സൗജന്യം. കോവിഡിന്റെ രണ്ടാം ഘട്ടത്തിലാണ് ക്ലിനിക്കുകൾ പൂർണമായും അടച്ചത്. എങ്കിലും ജീവനക്കാർ രോഗികൾക്ക് മരുന്നുകൾ എത്തിച്ചിരുന്നു. ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം, തൈറോയ്ഡ് എന്നിവമൂലം വിഷമിക്കുന്നവർ മരുന്ന് സ്വീകരിക്കുന്നവരിലുണ്ട്. എന്നാൽ, മൂന്നുമാസമായി വയോമിത്രയ്ക്ക് മരുന്ന് ലഭിക്കുന്നില്ല. മരുന്നുവാങ്ങിയ ഇനത്തിൽ 30 കോടി രൂപയോളം സർക്കാർ നൽകാനുണ്ട്. യൂണിറ്റുകളിലെ വാഹന കരാറുകാർക്കും പണം നൽകിയിട്ടില്ല. ഈ മാസം വയോമിത്രം ജീവനക്കാർക്ക് ശമ്പളവും മുടങ്ങി. പ്രശ്നം പരിഹരിക്കാനും നിർദേശങ്ങൾ നൽകാനും സാമൂഹിക സുരക്ഷാ മിഷന്റെ തലപ്പത്ത് ആളുമില്ലാതായി. ഡയറക്ടറായിരുന്ന മുഹമ്മദ് അഷീലിനു പകരം ആളെ നിയമിച്ചിട്ടില്ല. Content Highlights: Vayomithram project stopped due to insufficient medicine and services


from mathrubhumi.latestnews.rssfeed https://ift.tt/3Cy15pa
via IFTTT