Breaking

Friday, November 19, 2021

വികസനപദ്ധതികള്‍ക്ക് ജനങ്ങളിൽനിന്ന് പിരിവെടുക്കാം, ജാഗ്രത മതി- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശം

കൊല്ലം : വികസനപദ്ധതികളുടെ നടത്തിപ്പിന് ജനങ്ങളിൽനിന്ന് പിരിവെടുക്കാമെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദേശം. പണം ചെലവഴിക്കുന്നതിൽ ജാഗ്രത പുലർത്തിയാൽ മതിയാകും. തദ്ദേശസ്ഥാപനങ്ങളുടെ അമിതച്ചെലവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണമെന്നുകാട്ടി തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി നൽകിയ സർക്കുലറിലാണ് ഈ നിർദേശം.കൂടുതൽ പണച്ചെലവുവരുന്ന പദ്ധതികളിൽ സംഭാവനയും മറ്റും സ്വീകരിക്കുകയെന്നത് തെറ്റായ കാര്യമല്ലെന്ന് സർക്കുലറിൽ പറയുന്നു. പ്രാദേശികാസൂത്രണത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് ജനകീയാസൂത്രണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ്. പദ്ധതിപ്പണത്തെ മാത്രം ആശ്രയിക്കാതെ പ്രാദേശിക വിഭവസമാഹരണം നടത്തി വികസനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.പണം ചെലവഴിക്കുന്നതിൽ സുതാര്യ നടപടിക്രമങ്ങൾ പാലിക്കുകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും വേണം. ഇവ യഥാസമയം പരിശോധനയ്ക്ക് ഹാജരാക്കുന്നതും പ്രധാനമാണ്. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ജാഗ്രത പുലർത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. വിദ്യാർഥികളെ ആദരിക്കാനുള്ള പ്രതിഭാസംഗമം പോലുള്ള പരിപാടികൾ ജനകീയപിന്തുണയോടെ നടപ്പാക്കുന്നത് ശ്ലാഘനീയമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതികളുടെ നടത്തിപ്പിൽ മുൻപ്‌ പത്തുശതമാനം ഗുണഭോക്തൃവിഹിതമായി ഈടാക്കിയിരുന്നു. ഇപ്പോൾ പ്രാദേശികമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികൾക്കുമാത്രമാണ് ഗുണഭോക്തൃവിഹിതമുള്ളത്. കോവിഡ് ശക്തമായപ്പോൾ സാമൂഹിക അടുക്കളയുടെ നടത്തിപ്പിനും മറ്റും ജനങ്ങളിൽനിന്ന്് വിഭവസമാഹരണം നടത്തിയിരുന്നു. ചികിത്സാകേന്ദ്രങ്ങളിൽ സന്നദ്ധസേവനത്തിനു തയ്യാറായി ആളുകൾ മുന്നോട്ടുവന്നിരുന്നു. അടുത്തിടെ സാന്ത്വനപരിചരണം ലക്ഷ്യമിട്ടു തുടങ്ങിയ വാതിൽപ്പടി സേവനത്തിനും സന്നദ്ധസേവകരുടെ സഹായം ലഭ്യമാക്കുന്നുണ്ട്. എന്നാൽ പൊതുജനങ്ങളിൽനിന്ന് സംഭാവന പിരിക്കുന്നത് അഴിമതിക്ക് വഴിതെളിക്കുമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3wZ1Mql
via IFTTT