Breaking

Tuesday, November 23, 2021

സന്ന്യാസിമാർ എതിർത്തു; രാമായൺ തീവണ്ടിയിലെ കാവി യൂണിഫോം റെയിൽവേ ഒഴിവാക്കി

ഉജ്ജൈൻ (മധ്യപ്രദേശ്): രാമായൺ എക്സ്പ്രസ് തീവണ്ടിയിലെ പരിചാരകരുടെ കാവി യൂണിഫോം മാറ്റിയില്ലെങ്കിൽ തീവണ്ടി തടയുമെന്ന് സന്ന്യാസിമാർ പ്രഖ്യാപിച്ചതോടെ, ഉടനടി മാറ്റിക്കൊണ്ട് റെയിൽവേ ഉത്തരവിറക്കി. പരിചാരകർക്ക് കാവിവസ്ത്രം നൽകിയ തീരുമാനം ഹിന്ദു മതത്തോടുള്ള അവഹേളനമാണെന്നു പറഞ്ഞ് ഉജ്ജൈനിലെ സന്ന്യാസിമാരാണ് പ്രതിഷേധിച്ചത്. ഡിസംബർ 12-ന് ഡൽഹിയിലെ സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തടയുമെന്നും ഇവർ അറിയിച്ചു. “രാമായൺ തീവണ്ടിയിൽ ഭക്ഷണം വിളമ്പുന്നവർ കാവിവസ്ത്രം ധരിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. സന്ന്യാസിമാരെപ്പോലെ കാവി വസ്ത്രം ധരിക്കുന്നതും രുദ്രാക്ഷ മാലകൾ ധരിക്കുന്നതും ഹിന്ദു മതത്തിനും സന്ന്യാസിമാർക്കും അപമാനമാണെ”ന്ന് ഉജ്ജൈൻ അഖാഡ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി അവ്ദേശ്പുരി പറഞ്ഞു. ഇതോടെയാണ് ഖേദം പ്രകടിപ്പിച്ച് റെയിൽവേ പുതിയ ഉത്തരവിറക്കിയത്. ഭക്ഷണം വിളമ്പുന്നവരും പരിചാരകരും സാധാരണ യൂണിഫോമിലേക്ക് മാറുമെന്നും വ്യക്തമാക്കി. ഈ മാസം ഏഴിനാണ് രാമായൺ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളിലൂടെയാണ് യാത്ര. 7,500 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന തീവണ്ടി അയോധ്യ, പ്രയാഗ്, നന്ദിഗ്രാം, ജനക്പുർ, ചിത്രകൂട്, സീതാമഢി, നാസിക്, ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. Content Highlights:Ramayan express, seers, saffron uniform


from mathrubhumi.latestnews.rssfeed https://ift.tt/30SdczZ
via IFTTT