ബസുകളിൽ സീറ്റ് ബെൽറ്റ് വേണമെന്ന വ്യവസ്ഥ പുതുക്കിയ മോട്ടോർവാഹന നിയമത്തിൽ കർശനമാക്കി. മോട്ടോർവാഹന നിയമഭേദഗതിയിലെ 194-എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ. യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയാണ് പിഴ. ബസുകൾക്ക് സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ആർ.സി. ബുക്കിന്റെ ഉടമ ആയിരംരൂപ അടയ്ക്കണം. ഒരു സീറ്റിന് ബെൽറ്റില്ലെങ്കിലും എല്ലാ സീറ്റിനും ബെൽറ്റില്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാവാഹനങ്ങളിൽ സീറ്റ് ബെൽറ്റോ കുട്ടികൾക്കുള്ള മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലെങ്കിലും ഈ തുക ഒടുക്കണം. സീറ്റ് ബെൽറ്റ് ലംഘനത്തിന് പിഴ കർശനമാക്കുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ ബസുകളും ആ ഗണത്തിൽപ്പെടും. ഇതിൽ സ്കൂൾബസുകളും ഉണ്ടാവും. നിൽക്കുന്നവർ അധികമായാൽ പിഴ ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയിൽനിന്ന് രണ്ടുസീറ്റ് കുറച്ചശേഷം (ഡ്രൈവറും കണ്ടക്ടറും) ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാൻ അനുവദിക്കുക. ഉദാഹരണത്തിന്, 48 സീറ്റുള്ള ബസിൽ 11 പേർക്കാണ് അനുമതി. ബസിന് പെർമിറ്റ് കൊടുക്കുമ്പോഴുള്ള വ്യവസ്ഥയാണിത്. സീറ്റൊന്നിന് 600 രൂപയും നിൽക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്ട്രേഷൻ സമയത്ത് പെർമിറ്റ് ഇനത്തിൽ ഈടാക്കുന്നത്. ഒരു ബസിന്റെ പെർമിറ്റിനുള്ള മാനദണ്ഡത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എങ്കിലും തുടർയാത്ര അനുവദിക്കില്ല. യാത്രക്കാരെ അവിടെയിറക്കി ബസ് കസ്റ്റഡിയിലെടുക്കണം. യാത്രക്കാർക്ക് തുടർയാത്രയ്ക്കുള്ള അവസരമൊരുക്കിയശേഷം വേണം ഇങ്ങനെചെയ്യാൻ. നിൽക്കുന്ന യാത്രക്കാരെ ഒഴിവാക്കണമെങ്കിൽ സംസ്ഥാനസർക്കാർ പ്രത്യേകം ഉത്തരവിറക്കണം. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയുംവേണം. ഈ ഉത്തരവിറക്കുന്നതിനെക്കുറിച്ച് സംസ്ഥാന മോട്ടോർവാഹന വകുപ്പ് ചിന്തിച്ചിട്ടുപോലുമില്ല. പ്രായോഗികവശങ്ങൾ പരിശോധിക്കും ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിലെ പ്രായോഗിക വശങ്ങൾ പരിശോധിക്കും. ബസ് സർവീസിനെത്തന്നെ ബാധിക്കുന്ന ഇത്തരം വ്യവസ്ഥകൾ ഗതാഗതവകുപ്പ് ഉടൻ ചർച്ചചെയ്യും. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇതുകൊണ്ടുവരാനും ശ്രമിക്കും. -രാജീവ് പുത്തലത്ത്, ജോയന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ Content Highlights: Wearing Seat Belt Is Compulsory In Buses
from mathrubhumi.latestnews.rssfeed https://ift.tt/2HJHNDu
via
IFTTT