ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ പ്രക്ഷേപണം ചെയ്യരുതെന്ന് പാകിസ്താനിലെ ടെലിവിഷൻ ചാനലുകൾക്ക് സർക്കാരിന്റെ നിർദേശം. രാജ്യത്തെ ടെലിവിഷൻ സെൻസർ സമിതിയായ പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ.)യാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ത്യൻ സെലിബ്രിറ്റികളെയും രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവർത്തകരെയും നിരീക്ഷകരെയും ചാനൽപരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഓഗസ്റ്റ് എട്ടിനാണ് നിയന്ത്രണം സംബന്ധിച്ച ഉത്തരവിറങ്ങിയതെന്ന് ഐ.എ.എൻ.എസ്. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ നീക്കി മൂന്നുദിവസത്തിനുശേഷമാണിത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രൊമോകൾ, ദൃശ്യങ്ങൾ, പാട്ടുകൾ, വാർത്തകൾ, സിനിമാനടന്മാരുടെ പ്രൊമോഷനുകൾ, പരസ്യങ്ങൾ, രാഷ്ട്രീയചർച്ചകൾ, നിരീക്ഷണങ്ങൾ എന്നിങ്ങനെയുള്ള വിനോദ-വാർത്താ പരിപാടികളൊന്നും പ്രക്ഷേപണം ചെയ്യരുത്. അതേസമയം, കശ്മീർ സംബന്ധിച്ച റിപ്പോർട്ടുകളും ഇന്ത്യൻ മാധ്യമങ്ങൾ പുറത്തുവിടുന്ന മിതമായ പ്രതികരണങ്ങളും റിപ്പോർട്ടുകളും ഉൾപ്പെടുത്തുന്നതിൽ വിലക്കില്ല. ഏതെങ്കിലും തരത്തിൽ ഉത്തരവിൽ വീഴ്ച വരുത്തിയാൽ പി.ഇ.എം.ആർ.എ. ലംഘനം മാത്രമായിരിക്കില്ല, പാക് സുപ്രീംകോടതി ഉത്തരവിന്റെകൂടി ലംഘനമായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. കശ്മീർ വിഷയത്തിൽ പാകിസ്താന്റെ വശത്തുനിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പുറത്തുവരാവൂവെന്നതാണ് നിയന്ത്രണത്തിന്റെ ഉദ്ദേശ്യമെന്നാണ് വിലയിരുത്തുന്നത്. Content Highlights:Pakistan censors Indian content from Pak channels
from mathrubhumi.latestnews.rssfeed https://ift.tt/2meIjSE
via
IFTTT