കൊച്ചി: കോടതി ഉത്തരവിന്റെ പിൻബലത്തിൽ പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന തുടങ്ങി. പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പോലീസ് ഏർപ്പെടുത്തിയ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചത്. യാക്കോബായ വിശ്വാസികളുടെ ചെറിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് ഒതുക്കി. എട്ടരയോട് കൂടി കുർബാന നടത്തും. ഫാ.സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ പ്രാർഥനക്കായി എത്തിയിരിക്കുന്നത്. 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏത് വിശ്വാസികൾക്കും പ്രാർഥനയിൽ പങ്കെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയുടെ നിയന്ത്രണം കളക്ടർക്കു തന്നെയായിരിക്കും. കുർബാനയ്ക്കെത്തുന്നവരെ തടയാനോ ക്രമസമാധാനപ്രശ്നമുണ്ടാക്കാനോ ആരെങ്കിലും ശ്രമിച്ചാൽ പോലീസ് പിടികൂടി സിവിൽ ജയിലിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ട് ദിവസം മുമ്പാണ് യാക്കോബായ വിശ്വാസികളിൽ നിന്ന് പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുത്തത്. Content highlights:Orthodox prayers began at Piravom church under heavy security
from mathrubhumi.latestnews.rssfeed https://ift.tt/2mLuKKq
via
IFTTT