Breaking

Monday, September 30, 2019

സൽമാൻ രാജാവിന്റെ അംഗരക്ഷകൻ വെടിയേറ്റുമരിച്ചു

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സ്വകാര്യ അംഗരക്ഷകൻ ജനറൽ അബ്ദുൾ അസീസ് അൽ-ഫഖാം വെടിയേറ്റുമരിച്ചു. സുഹൃത്തിന്റെ വീട്ടിലുണ്ടായ തർക്കത്തിനിടെ ശനിയാഴ്ച വൈകീട്ടോടെയാണ് ഫഖാമിന് വെടിയേറ്റതെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു. വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഏഴുപേർക്ക് പരിക്കേറ്റു. വെടിവെച്ച മംദൂഹ് അൽ അലി കീഴടങ്ങാൻ തയ്യാറാകാതിരുന്നതോടെയുണ്ടായ ഏറ്റുമുട്ടലിൽ ഇയാളെയും വധിച്ചു. ഫഖാം ആശുപത്രിയിലാണ് മരിച്ചത്. ജിദ്ദയുടെ പടിഞ്ഞാറൻ നഗരത്തിലാണ് സംഭവമെന്ന് പോലീസിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൽമാൻ രാജാവിനൊപ്പം സദാസമയവും കാണാറുള്ള ഫഖാം ശനിയാഴ്ച ജിദ്ദയിലെ സുഹൃത്തിന്റെ വീട് സന്ദർശിച്ചിരുന്നു. ഇതിനിടെ ഹഖാമിൻറെ പരിചയക്കാരനായ മംദൂഹ് അൽ അലി വീട്ടിലേക്ക് വന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഉടൻ വീടുവിട്ട് പുറത്തുപോയ അലി തോക്കുമായി തിരിച്ചുവന്ന് ഫഖാമിനുനേരെ വെടിയുതിർത്തു. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഫിലിപ്പീൻ സ്വദേശിയായ ജോലിക്കാരനും വീട്ടുടമസ്ഥന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. വ്യക്തിപരമായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് കാരണം വ്യക്തമാക്കാതെ അൽ ഇഖ്ബാരിയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗദി രാജാവിന്റെ 'കാവൽ മാലാഖ'യുടെ കൊലയിൽ ഞെട്ടലറിയിപ്പ് ട്വിറ്ററിലടക്കം ഒട്ടേറെപ്പേരാണ് പ്രതികരിക്കുന്നത്. Content Highlights:Saudi Kings Bodyguard Shot Dead


from mathrubhumi.latestnews.rssfeed https://ift.tt/2omTJUU
via IFTTT