Breaking

Thursday, August 22, 2019

ആ ഉമ്മ മടങ്ങി, നാലരപ്പതിറ്റാണ്ടുമുന്പ് വീടുവിട്ട മകനെത്തുംമുമ്പേ

ചെന്നൈ/കാസർകോട്: നാലരപ്പതിറ്റാണ്ടുമുമ്പ് വീടുവിട്ട മകനെ കാണാനുള്ള ആ ഉമ്മയുടെ മോഹം പൊലിഞ്ഞു. മകനെത്തുന്നതിന് മണിക്കൂറുകൾക്കുമുമ്പ് ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞു. മകൻ ഇനി കാണുക ഉമ്മയുടെ ചേതനയറ്റ ശരീരം. മുട്ടത്തൊടി ഹിദായത്ത് നഗറിലെ പരേതനായ സേഠ് അബ്ദുള്ളയുടെ ഭാര്യ നബീസ(85) ബുധനാഴ്ച വൈകീട്ട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ജീവൻ വെടിയുമ്പോൾ പതിനേഴാം വയസ്സിൽ നാടുവിട്ട മകൻ മുഹമ്മദ് (62) ചെന്നൈയിൽനിന്ന് നാട്ടിലേക്കുള്ള തീവണ്ടിയിൽ കയറാൻ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുകയായിരുന്നു. പലയിടത്തായി അലഞ്ഞും ഹോട്ടൽപ്പണിചെയ്തും വർഷങ്ങൾ തള്ളിനീക്കിയ മുഹമ്മദിനെ ചെന്നൈയിലെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് കണ്ടെത്തി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കിയത്. മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ കുഞ്ഞുമുഹമ്മദ് എത്തിയിരുന്നു. കൗമാരത്തിൽ വീടുവിട്ട മുഹമ്മദിന് ഇപ്പോൾ വയോധികന്റെ ഛായയാണ്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് ഇക്ക വീടുവിട്ടതെന്നത് മാത്രമായിരുന്നു കുഞ്ഞുമുഹമ്മദിന് സഹോദരനെക്കുറിച്ചുള്ള അടയാളം. ഏതാനും ദിവസംമുമ്പ് വാട്സാപ്പിൽ ചിത്രം ലഭിച്ചതോടെ മുഖപരിചയമായി. സഹോദരനെ നാട്ടിലേക്കുകൊണ്ടുപോകാൻ ബുധനാഴ്ച രാവിലെയാണ് കുഞ്ഞുമുഹമ്മദ് അയൽവാസി ഷുഹൈബിനെക്കൂട്ടി ചെന്നൈയിലെത്തിയത്. പെരമ്പൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഭാരവാഹി പ്രദീപിന്റെ വീട്ടിലാണെത്തിയത്. ഭാരവാഹികളായ സജീവൻ, പ്രഷീദ്കുമാർ എന്നിവർക്കൊപ്പം രാവിലെ പതിനൊന്നരയോടെ ചെന്നൈ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ റെഡ്ഹിൽസിലുള്ള 'അഭയം' ഹോമിലെത്തി. ശാരീരികാസ്വാസ്ഥ്യം കാരണം കുറച്ചുദിവസമായി മുഹമ്മദിനെ അവിടെ പാർപ്പിച്ചിരിക്കയായിരുന്നു. അനുജനെ കണ്ടപ്പോൾ മുഹമ്മദ് ഇമവെട്ടാതെ നോക്കി. തൊട്ടരികിലിരുന്ന് കുഞ്ഞുമുഹമ്മദ് സഹോദരന്റെ കൈ ചേർത്തുപിടിച്ചു. ഇരുവരുടെയും മുഖത്ത് പതുക്കെ പുഞ്ചിരിവിടർന്നു. 31 വർഷംമുമ്പ് ബാപ്പ മരിച്ച വിവരം കുഞ്ഞുമുഹമ്മദ് അറിയിച്ചു. ഉമ്മ കിടപ്പിലാണെന്നുപറഞ്ഞു. ഉമ്മയെ കാണാൻ ആഗ്രഹമില്ലേ എന്നുചോദിച്ചപ്പോൾ മുഹമ്മദിന്റെ കണ്ണുകൾ ഈറനണിഞ്ഞു. വർഷങ്ങളായി മകനെ കാത്തിരിക്കുന്ന ഉമ്മയുടെ മുമ്പിൽ മുഹമ്മദിനെ എത്തിക്കാമെന്ന സന്തോഷത്തിലായിരുന്നു കുഞ്ഞുമുഹമ്മദ്. തീവണ്ടികയറുന്നതിനുമുമ്പ് എത്തിയ മരണവാർത്തകേട്ട് ഇരുവരും പൊട്ടിക്കരഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ കാസർകോട്ടെത്തും. പത്തുമണിയോടെ ആലമ്പാടി ഖിളർ ജുമാ മസ്ജിദിലാണ് ഖബറടക്കം. മറ്റുമക്കൾ: ഇബ്രാഹിം, സുലൈഖ, ആയിഷ, റുഖിയ, പരേതയായ ബീഫാത്തിമ. മരുമക്കൾ: സയിറ, സെയ്ദ, മുഹമ്മദ്, അബ്ബാസ്, മുഹമ്മദ്, പരേതനായ അബ്ദുൾ ഖാദർ. content highlights:mother died before the arrival of son who left home years ago


from mathrubhumi.latestnews.rssfeed https://ift.tt/2zeA8IJ
via IFTTT