Breaking

Thursday, November 18, 2021

'അസ്വാഭാവികതയില്ലെങ്കില്‍ ഭയക്കേണ്ടതില്ലല്ലോ'; നടന്നത് റേവ് പാര്‍ട്ടിയോ? എക്സൈസ് അന്വേഷിക്കും

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ എക്സൈസും പിടിമുറുക്കുന്നു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിനു നൽകിയ മൊഴി കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. എക്സൈസിനെ ഭയന്നിട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആർ. മാറ്റിയതെന്നാണ് റോയിയുടെ മൊഴി. അസ്വാഭാവികമായി എന്തെങ്കിലും ഹോട്ടലിൽ നടന്നിട്ടില്ലെങ്കിൽ ഭയക്കേണ്ട കാര്യമില്ലല്ലോ! ഹോട്ടലിൽ എല്ലാ വാരാന്ത്യങ്ങളിലും ഡി.ജെ. പാർട്ടി നടക്കുന്നുണ്ടെന്നും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാർട്ടിയായി മാറുന്നുണ്ടെന്നും എക്സൈസ് ഇന്റലിജൻസിൽനിന്ന് വിവരമുണ്ടായിരുന്നു. ഏപ്രിലിൽ ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ നടത്തിയ റെയ്ഡിൽ കാര്യമായി ലഹരിവസ്തുക്കൾ പിടികൂടാതിരുന്നതിനാൽ വീണ്ടും റെയ്ഡ് അത്യാവശ്യമല്ലെന്ന ധാരണയിലായിരുന്നു എക്സൈസ്. രാത്രി വൈകിയും മദ്യം വിറ്റതിന് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ഹോട്ടലിലെ ബാറിന്റെ ലൈസൻസ് നവംബർ രണ്ടിനുതന്നെ താത്കാലികമായി റദ്ദ് ചെയ്തിരുന്നു. ഇതിനുപുറമേ മറ്റൊരു കേസ് കൂടി വന്നാൽ എന്നന്നേക്കുമായി ലൈസൻസ് നഷ്ടമാകുമെന്ന് കരുതിയാണ് സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയതെന്നാണ് പറയുന്നത്. ഈ മൊഴി വിശ്വാസ്യമല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം നടന്ന നവംബർ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ പാർട്ടി നടന്നതായാണ് വിവരം. അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാൻ പോലീസിന് മേലുദ്യോഗസ്ഥരിൽനിന്ന് സമ്മർദമുണ്ട്. അതേസമയം, എക്സൈസ് കമ്മിഷണർ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ശക്തമായ അന്വേഷണത്തിന് എക്സൈസിന് പ്രയാസമില്ല. ഹോട്ടലിൽ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടറെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ദുരൂഹതയ്ക്ക് ഉത്തരം കിട്ടുമോ കൊച്ചി: പാലാരിവട്ടം ബൈപ്പാസിലെ കാറപകടത്തിനു പിന്നിൽ ഒഴിയാത്ത ദുരൂഹതകൾ ബാക്കിയാവുന്നു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽനിന്ന് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ഹോട്ടലിൽനിന്ന് ഒരു കാർ പിന്തുടർന്നിരുന്നു. ഹോട്ടലുടമയുടെതന്നെ നിർദേശപ്രകാരം സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചു എന്നും വ്യക്തമായിട്ടുണ്ട്. രണ്ടുപേർ ദാരുണമായി മരിച്ച അപകടത്തിൽ അത്രയും ഗൗരവമുള്ള കാര്യങ്ങൾ ഹോട്ടലുടമയ്ക്ക് ഒളിപ്പിക്കാനുണ്ട് എന്ന് വ്യക്തം. ദുരൂഹമായി അവശേഷിക്കുന്ന ചില പ്രധാന കാര്യങ്ങൾ ഇവയാണ്:- 1. അപകടം നടന്ന ഉടനെ ഹോട്ടലിൽ പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തില്ല. ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ഒമ്പത്ദിവസം വൈകി. സി.സി.ടി.വി. ഡി.വി.ആർ. മാറ്റാൻ ഹോട്ടലുകാരെ സഹായിച്ചു. 2. നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ ഉടമ മാറ്റി. എന്നിട്ടും തെളിവ് നശിപ്പിച്ച ഹോട്ടലുടമയെ തിരഞ്ഞുപിടിക്കാൻ പോലീസ് ശ്രമിച്ചില്ല. ഹാജരാവാൻ ഹോട്ടലുടമയ്ക്ക് മൂന്നുതവണ സമൻസ് നീട്ടി നൽകി. 3. അപകടത്തിൽ സാരമായി പരിക്കേൽക്കാതിരുന്ന അബ്ദുൾ റഹ്മാനിൽനിന്ന് ആദ്യ ദിവസങ്ങളിൽ വിവരം ശേഖരിച്ചില്ല. ഒരാഴ്ച കഴിഞ്ഞാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. 4. കാർ ഓടിച്ചിരുന്ന റഹ്മാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നറിയാനുള്ള പരിശോധന നടത്തിയില്ല. 5. അപകടത്തിനിരയായ കാറിനെ പിന്തുടരുകയും അപകട വിവരം ഹോട്ടലുടമയെ വിളിച്ചറിയിക്കുകയും ചെയ്ത ഔഡി കാറിലെ ഡ്രൈവർ സൈജുവിനെ ഒരുതവണ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവർക്ക് മുന്നറിയിപ്പ് നൽകാനാണ് പിന്തുടർന്നതെന്ന ഇയാളുടെ മറുപടി പോലീസ് വിശ്വസിച്ചു. 6. സൈജു അപകട ശേഷം ഹോട്ടലുടമയെ കൂടാതെ ഹോട്ടലിലെ ജീവനക്കാരെയും വിളിച്ചിട്ടുണ്ട്. എന്തിനാണ് ഹോട്ടലിലെ ജീവനക്കാരെ അർധരാത്രി ഇയാൾ ഫോൺ വിളിച്ചതെന്ന് അന്വേഷിച്ചതേയില്ല. ആദ്യവട്ടം ഹോട്ടലിൽ എത്തി ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ് ചടങ്ങ് തീർത്തു. 7. ഹോട്ടലിലെ രജിസ്റ്റർ പരിശോധിച്ച് ഇവിടെ വന്നവരെ കണ്ടെത്തി മൊഴിയെടുക്കാം. എന്നാൽ, രേഖകൾ പോലീസ് പിടിച്ചെടുത്തില്ല. ഹോട്ടലിലുണ്ടായിരുന്ന ആരുടേയും മൊഴിയെടുത്തില്ല. 8. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ ഹോട്ടലിൽ റേവ് പാർട്ടി നടന്നെന്ന വിവരമുണ്ട്. സിനിമാ താരങ്ങളും പ്രമുഖരും പങ്കെടുത്തെന്നാണ് വിവരം. 9. ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനു നേരെ മുന്നിലാണ് ഹോട്ടൽ. ഇവിടെ രാത്രി ഏറെ വൈകി മദ്യം വിളമ്പുന്നത് എക്സൈസ് കണ്ടെത്തി. തൊട്ടടുത്തുള്ള പോലീസ് ഇതറിയാതെപോയത് എന്തുകൊണ്ട്. ഹോട്ടലുടമയും ജീവനക്കാരും അറസ്റ്റിൽ മുൻ മിസ് കേരളയടക്കം മൂന്നുപേർ പാലാരിവട്ടം ബൈപ്പാസിൽ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഹോട്ടലുടമയെയും ജീവനക്കാരെയും അറസ്റ്റു ചെയ്തു. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനിൽ, വിൽസൻ റെയ്നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവരെയും പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഡി.ജെ. പാർട്ടി കഴിഞ്ഞിറങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നറിഞ്ഞതോടെ പോലീസ് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നു. ഉടമയുടെ നിർദേശപ്രകാരം ഇത് മാറ്റിയെന്നായിരുന്നു ജീവനക്കാരുടെ മൊഴി. കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു, റോയിയെ വിളിച്ചെന്നും കണ്ടെത്തി. ചൊവ്വാഴ്ച ഡി.വി.ആറുമായി റോയി ഹാജരായി. എന്നാൽ മാറ്റിയ ഒരു ഡി.വി.ആർ. മാത്രമായിരുന്നു എത്തിച്ചത്. ഡി.ജെ. പാർട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകി വിട്ടയച്ചു. ബുധനാഴ്ച ഡി.വി.ആറില്ലാതെയാണ് എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി. ഹോട്ടലിൽ റോയിയുമായി എത്തി പോലീസ് പരിശോധന നടത്തി. ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്ത് തേവര കണ്ണങ്ങാട്ട് പാലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് അൻസിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. Content Highlights:Former Miss Kerala mishap: Is a rave party conducted in No. 18 hotel, Excise will investigate


from mathrubhumi.latestnews.rssfeed https://ift.tt/3nplVm8
via IFTTT