Breaking

Thursday, November 11, 2021

ലഹരി ഗുളികകള്‍ സംഘടിപ്പിക്കാന്‍ പെണ്‍കെണി, ലിന്‍സിക്ക് ജാമ്യം കിട്ടിയത് ചെറിയ കുട്ടിയുള്ളതിനാല്‍

ആലപ്പുഴ: ലഹരിഗുളികയ്ക്കായി മെഡിക്കൽഷോപ്പ് ഉടമയെ പെൺകെണിയിൽപ്പെടുത്തിയ ദമ്പതിമാരിൽ ഭാര്യക്കു ജാമ്യം. കലവൂർ കണ്ണന്തറവെളിയിൽ ലിൻസിക്കാണു ജാമ്യംലഭിച്ചത്. ചെറിയകുട്ടിയുള്ളതിനാലാണ് ജാമ്യം അനുവദിച്ചത്. ലിൻസിയുടെ ഭർത്താവ് കടവന്ത്ര ചെമങ്ങാടുകോളനി പുഷ്പനഗറിൽ സനൽ, സനലിന്റെ സഹോദരൻ ഷെഫീഖ് എന്നിവർ ഇപ്പോഴും കസ്റ്റഡിയിലാണ്. ചോദ്യംചെയ്യാനായി ലിൻസിയെ ഒരുദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആലപ്പുഴയിലെ മെഡിക്കൽഷോപ്പിൽനിന്നു തട്ടിയെടുത്ത ലഹരിഗുളികകൾ കൊച്ചിയിൽ യുവാക്കളുടെ സംഘത്തിനു വിറ്റെന്നാണു ലിൻസിയുടെ മൊഴി. മാനസികാരോഗ്യ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നാണിത്. അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച മൂന്നുപേരെയും സ്ഥലത്തെത്തിച്ചു തെളിവെടുത്തു. ഗുളികകൾവിറ്റു പണംനേടാനാണു സംഘം പദ്ധതിയിട്ടത്. സമാനപദ്ധതി പലസ്ഥത്തും ഇവർ നടപ്പാക്കിയതായും പോലീസിന് സൂചനലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആലപ്പുഴ നഗരത്തിലെ ഒരു മെഡിക്കൽഷോപ്പിലാണു തട്ടിപ്പുനടന്നത്. ഭർത്താവിന്റെ മാനസിക ചികിത്സയ്ക്കെന്ന വ്യാജേന കുറിപ്പടി തയ്യാറാക്കി ഗുളികകൾ ആവശ്യപ്പെട്ടാണ് ലിൻസി മെഡിക്കൽഷോപ്പിലെത്തിയത്. നാലുമാസത്തേക്കുള്ള മരുന്നാവശ്യപ്പെട്ടെങ്കിലും അത്രയുമെണ്ണം കടയിലില്ലായിരുന്നു. ഫോൺനമ്പർ നൽകിപ്പോയ ലിൻസി, തുടർന്നു നിരന്തരമായി മെഡിക്കൽഷോപ്പുടമയെ വിളിക്കാൻതുടങ്ങി. ഇതോടെ ഇരുവരും സൗഹൃദത്തിലായി. കുറച്ചുഗുളികകൾ എത്തിയപ്പോൾ കടയുടമ ഇവരെ വിവരമറിയിച്ചു. കാറിലെത്തയസംഘം കടയുടെ കുറച്ചകലെ നിർത്തി. തുടർന്നു ലിൻസി ഓട്ടോറിക്ഷയിലാണ് കടയിലേക്കുവന്നത്. പിന്നീടിവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുരണ്ടുപേർ കടയിൽ അതിക്രമിച്ചുകയറി ഷട്ടർതാഴ്ത്തി. തുടർന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഉടമയെ ഭീഷണിപ്പെടുത്തി മറ്റൊരുകടയിൽനിന്ന് 500 ഗുളികകൾ വാങ്ങിപ്പിച്ചു കൈക്കലാക്കി. ഈ ഗുളികളാണ് ഇവർ കൊച്ചിയിൽവിറ്റത്. അന്നുമടങ്ങിയ സംഘം ഗുളികയ്ക്കായി മറ്റൊരുദിവസം വീണ്ടുെമത്തി. എന്നാൽ, ഉടമ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. Content Highlights: woman got bail in honey trap case


from mathrubhumi.latestnews.rssfeed https://ift.tt/3ohbTmq
via IFTTT