Breaking

Saturday, November 13, 2021

കുറ്റാന്വേഷണത്തിൽ രണ്ടു വിപ്ലവകരമായ കണ്ടുപിടിത്തങ്ങളുമായി സി-ഡാക്ക്

തിരുവനന്തപുരം : ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് സഹായകമാകുന്ന ഉപകരണവുമായി സി-ഡാക്ക്. സി-ഡാക്കിന്റെ സൈബർ സെക്യൂരിറ്റി ഗ്രൂപ്പ് കേരളഘടകമാണ് ഉപകരണങ്ങൾ വികസിപ്പിച്ചത്. ഡിജിറ്റൽ ഫൊറൻസിക് കിയോസ്കും ജലാശയങ്ങളിലെ അടിത്തട്ടിലുള്ള ദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താനുള്ള ഡ്രോണുമാണ് സി-ഡാക്ക് വികസിപ്പിച്ചത്. മൊബൈൽഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ ഫൊറൻസിക് കിയോസ്കിനാകും. മൊബൈൽഫോൺ ജി.പി.എസിൽ ബന്ധിപ്പിച്ചില്ലെങ്കിലും ഒരാൾ എവിടെയൊക്കെപ്പോയി എന്നത് അയാളറിയാതെ നോക്കാനും ഇതിൽ സംവിധാനമുണ്ട്. ഫോണിലെ വിവരങ്ങൾ മായ്ച്ചുകളഞ്ഞാലും എളുപ്പത്തിൽ വീണ്ടെടുക്കാമെന്നതാണ് കിയോസ്കിന്റെ പ്രധാന പ്രത്യേകത. മൊബൈലിലെ സിം കിയോസ്കിലിട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനാകും. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകൾ ബന്ധിപ്പിക്കാനുള്ള പോർട്ടുകളുമുണ്ട്. ഹാർഡ് ഡിസ്ക്, പെൻഡ്രൈവ്, മെമ്മറി കാർഡ്, ബ്ലുറേഡിസ്ക് എന്നിവ ബന്ധിപ്പിക്കാൻ അഡാപ്റ്റർ സംവിധാനവും ഇതിലുണ്ട്. ഫൊറൻസിക് ലാബിലേക്ക് ഉപകരണങ്ങൾ അയച്ചുള്ള കാലതാമസം ഒഴിവാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഗുണങ്ങളിലൊന്ന്. എൻ.ഐ.എ., കേരള പോലീസ്, സി.ബി.ഐ., എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ കിയോസ്ക് സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്. കടലിലേക്ക് ഇറങ്ങാൻ ഡ്രോൺ ജലാശയങ്ങളുടെ അടിത്തട്ടിലെ ദൃശ്യംപകർത്താനാണ് പ്രത്യേകതരം ഡ്രോൺ വികസിപ്പിച്ചത്. പരമാവധി വേഗത്തിൽ അടിത്തട്ടിലേക്കിറങ്ങാൻ ഡ്രോണിനാകും. സാധനങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള സംവിധാനവും ഇതിലുണ്ട്. മുംബൈയിൽ നാവികസേനയുടെ ആവശ്യത്തിന് ഡ്രോൺ പരീക്ഷിച്ചിരുന്നു. 4 കെ വീഡിയോദൃശ്യമാണ് ഡ്രോണിൽനിന്ന് ലഭിക്കുന്നത്. 20 കിലോയാണ് തൂക്കം. നാലുമുതൽ ആറുമണിക്കൂർവരെയുള്ള ദൃശ്യങ്ങൾ ഇതിൽ സൂക്ഷിക്കാൻ കഴിയും. സി.ബി.ഐ., എൻ.എസ്.ജി, കെ.എസ്.ഇ.ബി., അഗ്നിരക്ഷാസേന, കേരള പോലീസ് എന്നിവർ ഡ്രോൺ ആവശ്യപ്പെട്ടിട്ടുണ്ട്. ഫൊറൻസിക് കിയോസ്ക് വികസിപ്പിക്കാൻ രണ്ടുവർഷവും ഡ്രോണിന് നാലുവർഷവും സമയമെടുത്തു. ശനിയാഴ്ച സി-ഡാക്കിന്റെ ടെക്നോപാർക്ക് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉപകരണങ്ങൾ പുറത്തിറക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3kz8puj
via IFTTT