പത്തനംതിട്ട: വീണും തല്ലിയും നാട്ടുകാർ മടുത്തു. പരാതി പറയാൻ പൊതുമരാമത്ത് ഓഫീസ് കയറിയിറങ്ങി കാലിലെ ചെരിപ്പും തേഞ്ഞു; ഒരു ഫലവുമുണ്ടായില്ല. വീഴുന്നവരെ പിടിച്ചുപൊക്കുമ്പോഴും റോഡിനെപ്പറ്റി അവർ പരാതികൾ എഴുതുമ്പോഴും പത്തനംതിട്ടയിലെ ട്രാഫിക് എസ്.ഐ അസർ ഇബിൻ മിർ സാഹിബിന് വലിയ പ്രതീക്ഷകളായിരുന്നു; ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും. അതെല്ലാം അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാരുടെ രക്ഷയ്ക്കായി അദ്ദേഹം തൂമ്പായെടുത്തു. തോളിലെ സ്റ്റാറോ പോളീഷ്ചെയ്ത ഷൂവോ ഒന്നും തടസ്സമായില്ല. ആക്രമണങ്ങളിൽനിന്ന് മാത്രമല്ല മനുഷ്യജീവന് സംരക്ഷണം കൊടുക്കേണ്ടതെന്ന തിരിച്ചറിവിൽ അസർ റോഡ് നന്നാക്കാനിറങ്ങി. സി.പി.ഒ. സുഭാഷ്രാജിനെയും ഒപ്പം കൂട്ടി. കൈയിൽനിന്ന് കാശ് മുടക്കി ടിപ്പർലോറിയും മണ്ണുമാന്തിയും വിളിച്ചു. ഒരു തൂമ്പായും അടുത്ത കടയിൽനിന്ന് മേടിച്ചു. ഹൈവേപണിക്കിടെ ഇളക്കിയിട്ടിരുന്നിടത്തുനിന്ന് രണ്ടുലോഡ് അവശിഷ്ടങ്ങൾ സംഘടിപ്പിച്ചു.ടി.കെ.റോഡിൽ കുമ്പഴഭാഗത്തെ കുഴികളോരോന്നായി അടച്ചു. ഒരുമീറ്റർവരെ താഴ്ചയുള്ളവയായിരുന്നു മിക്കതും. വെള്ളം നിറഞ്ഞുകിടന്നതിനാൽ വീണവർമാത്രമാണ് ആഴമറിഞ്ഞത്. ഇറക്കിയിട്ട പാറയവശിഷ്ടം കുഴികളിലേക്ക് അസർ വെട്ടിനിരത്തി. സുഭാഷും സഹായിച്ചു. വലിയ കുഴികളിലേക്കുള്ളത് മണ്ണുമാന്തിയന്ത്രംവെച്ച് നിരത്തി. ഏറ്റവും അപകടസാധ്യതയുള്ള ഏകദേശം 200 മീറ്റർ ഭാഗത്തെ കുഴികൾ നികന്ന് ഇപ്പോൾ റോഡ് സഞ്ചാരയോഗ്യമായി. അഭിനന്ദനവുമായെത്തിയവരോട്, എല്ലാം കടമയെന്ന ഒറ്റവാക്ക് മാത്രമായിരുന്നു പോലീസുദ്യോഗസ്ഥന്റെ മറുപടി. ആനപ്പാറമുതൽ കുമ്പഴവരെയുള്ള റോഡുമുഴുവൻ മാസങ്ങളായി തകർന്നുകിടക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3qkenmq
via
IFTTT