Breaking

Wednesday, December 1, 2021

മാപ്പ് പറയണമെന്ന് കേന്ദ്രം; സവർക്കറല്ലെന്ന് ഇടത് ​എം.പിമാർ

ന്യൂഡൽഹി: മുൻ സമ്മേളനത്തിലെ ബഹളത്തിന്റെ പേരിൽ 12 എം.പി.മാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ ചൊവ്വാഴ്ച പ്രതിപക്ഷ എം.പി.മാരുടെ ബഹളവും ഇറങ്ങിപ്പോക്കും. എം.പി.മാർ പശ്ചാത്തപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് നടപടി പിൻവലിക്കാനാവില്ലെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും അംഗങ്ങളുൾപ്പെടെയുള്ളവർ ഇറങ്ങിപ്പോയത്. ഇതിനുശേഷം തൃണമൂൽ കോൺഗ്രസ് എം.പി.മാർ പ്രത്യേകമായി വോക്കൗട്ട് നടത്തി. സഭയിലെ മോശം പെരുമാറ്റത്തിൽ മാപ്പുപറയാതെ സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളോട് ക്ഷമിക്കാനാവില്ലെന്ന് രാജ്യസഭാ നേതാവ് പീയൂഷ് ഗോയൽ പറഞ്ഞു. മാപ്പുപറയാൻ തങ്ങൾ സവർക്കർ അല്ലെന്ന് സസ്പെൻഡ്‌ ചെയ്യപ്പെട്ട ഇടതു എം.പി.മാരായ എളമരം കരീമും ബിനോയ് വിശ്വവും പത്രസമ്മേളനത്തിൽ പ്രതികരിച്ചു. സംഭവദിവസത്തെ നടപടിക്രമങ്ങൾ സംബന്ധിച്ച രാജ്യസഭാ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ എളമരത്തിന്റെ പേരില്ലെന്നും ചെയർമാൻ പേരെടുത്തു പരാമർശിക്കാത്തയാളെയാണ് സസ്പെൻഡ് ചെയ്തതെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് എം.പി.മാർ വ്യക്തമാക്കി.തുടർനടപടികൾ ആലോചിക്കാൻ സഭ സമ്മേളിക്കുംമുമ്പ് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ എം.പി.മാരുടെ യോഗം നടന്നു. സാധാരണ കോൺഗ്രസ് വിളിക്കുന്ന പ്രതിപക്ഷ യോഗങ്ങളിൽ പങ്കെടുക്കാത്ത ടി.ആർ.എസ്. ഉൾപ്പെടെ 16 പാർട്ടികളുടെ അംഗങ്ങൾ യോഗത്തിനെത്തി. എന്നാൽ, തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നു കാട്ടി ഖാർഗെ രാജ്യസഭാധ്യക്ഷനു കത്ത് നൽകി. ഇതിനുള്ള മറുപടിയായാണ് നടപടി അന്തിമമാണെന്നും പിൻവലിക്കാനാവില്ലെന്നും നായിഡു പറഞ്ഞത്.ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തുംസസ്പെൻഡ് ചെയ്യപ്പെട്ട 12 എം.പി.മാരും ബുധനാഴ്ച രാവിലെമുതൽ പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ സമരം നടത്തും. തൃണമൂൽ എം.പി.മാരുൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സി.പി.എം. സഭാകക്ഷിനേതാവ് എളമരം കരീം പത്രസമ്മേളനത്തിൽ പറഞ്ഞു. എളമരത്തിനും ബിനോയ് വിശ്വത്തിനും പുറമേ കോൺഗ്രസിലെ ആറുപേരും തൃണമൂൽ കോൺഗ്രസിലെയും ശിവസേനയിലെയും രണ്ടു പേർവീതവും ആണ് സസ്പെൻഷനിലായത്. നടപടി പിൻവലിച്ചില്ലെങ്കിൽ ശൈത്യകാല സമ്മേളനം തീരുംവരെ രാവിലെമുതൽ വൈകീട്ടുവരെ ധർണയിരിക്കാനാണ് തീരുമാനം.


from mathrubhumi.latestnews.rssfeed https://ift.tt/3EatN0F
via IFTTT