Breaking

Monday, December 6, 2021

ജീവനക്കാര്‍ കുറവ്; ശബരിമലയില്‍ പ്രസാദവിതരണം താളംതെറ്റുന്നു

ശബരിമല: താത്കാലിക ജീവനക്കാർ കുറവായതിനാൽ ശബരിമലയിൽ അപ്പം, അരവണ പ്രസാദം ഒരുക്കലും വിതരണവും താളം തെറ്റുന്നു. പായ്ക്കിങ് മുടങ്ങിയിരിക്കുകയാണ്. ഇത് പ്രസാദവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പത്തുടിൻ അരവണ ഒരു കാർട്ടണായി പായ്ക്കിങ് നടത്തിയിരുന്നു. ഒരുമിച്ച് കൂടുതൽ അരവണ വാങ്ങുന്ന തീർഥാടകർക്ക് ഇത് സൗകര്യമായിരുന്നു. ഇതരസംസ്ഥാന തീർഥാടകരാണ് ഈ സൗകര്യം ഏറെ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാൽ, ജീവനക്കാരുടെ അഭാവംമൂലം അരവണയുടെ കാർട്ടൺ പാക്കിങ് നിർത്തി. അരവണ വിതരണ കൗണ്ടറിന് മുന്നിൽ ക്യൂ രൂപപ്പെടുന്നു. വിതരണത്തിലെ ബുദ്ധിമുട്ടുകാരണം അരവണയുടെ ഒന്നിച്ചുള്ള ഓർഡറുകൾ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. മുൻവർഷങ്ങളിൽ ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ആയിരത്തോളം ജീവനക്കാരെ ദേവസ്വംബോർഡ് നിയമിച്ചിരുന്നു. ഈ ജീവനക്കാരാണ് അപ്പം, അരവണ, ചുക്കുവെള്ളം തുടങ്ങിയവ നൽകിയിരുന്നത്. ഇത്തവണ തീർഥാടകരുടെ തിരക്ക് കുറഞ്ഞേക്കുമെന്ന് കരുതിയതിനാൽ, മുന്നൂറോളം ജിവനക്കാരെ മാത്രമേ കരാർ അടിസ്ഥാനത്തിൽ നിയമിച്ചുള്ളൂ. ഇതിൽ നല്ലൊരുപങ്കും ആദ്യ ആഴ്ചയ്ക്കുശേഷം ജോലി മതിയാക്കി മടങ്ങി. കുറച്ചുപേർക്ക് പകർച്ചപ്പനി പിടിപെട്ടു. ഇതോടെയാണ് പ്രസാദവിതരണവും ചുക്കുവെള്ളവിതരണവും താറുമാറായത്.നീലിമലപ്പാത തുറക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുമ്പോഴും ഈ പാതയിൽ ചുക്കുവെള്ള വിതരണത്തിനുപോലും ആളില്ല. കാണിക്കയായി കിട്ടുന്ന സാധനങ്ങളും പൈസയും തരംതിരിക്കാനും എണ്ണിത്തിട്ടപ്പെടുത്താനും കഴിഞ്ഞിട്ടില്ല. അതേസമയം, തീർഥാടകരുടെ എണ്ണം കൂടുന്നുമുണ്ട്. പ്രശ്നം പരിഹരിക്കും ശബരിമലയിലെ ജീവനക്കാരുടെ കുറവ് നികത്തും. 150 തൊഴിലാളികളെ നിയമിക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു. അവരെത്തുന്നതോടെ പ്രശ്നങ്ങൾ തീരും. -അഡ്വ. മനോജ് ചരളേൽ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം


from mathrubhumi.latestnews.rssfeed https://ift.tt/31wrOWD
via IFTTT