Breaking

Saturday, December 4, 2021

ഇത്‌ ക്യാപ്റ്റൻ ഹരിത, മത്സ്യബന്ധന കപ്പലിലെ ആദ്യ ‘കപ്പിത്താൾ’

അരൂർ: മത്സ്യബന്ധനത്തിന് കടലിൽ പോകുന്ന ആയിരക്കണക്കിന് കപ്പലുകളുണ്ട് രാജ്യത്ത്. എന്നാൽ, അതിലൊന്നും പേരിനുപോലുമില്ല പെൺസാന്നിധ്യം. 'കപ്പിത്താൻ'മാരുടെ സാമ്രാജ്യത്തിലേക്ക് രാജ്യത്താദ്യമായി ഒരു 'കപ്പിത്താൾ' -വനിതാ ക്യാപ്റ്റൻ എത്തുകയാണ്. ഔദ്യോഗികമായി ഇക്കാര്യങ്ങൾ പഠിച്ചിറങ്ങിയ രാജ്യത്തെ ആദ്യ വനിത. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് കൈതക്കുഴി കുഞ്ഞപ്പന്റെയും സുധർമയുടെയും മകൾ കെ.കെ. ഹരിതയാണ് ആൺസാമ്രാജ്യങ്ങളുടെ കഥ തിരുത്തിക്കുറിക്കുന്നത്. മറ്റുചില കപ്പലുകളിൽ മലയാളി വനിതാ ക്യാപ്റ്റന്മാർ ഉണ്ടെങ്കിലും മത്സ്യബന്ധന കപ്പലുകളിൽ ഇത് കേട്ടുകേൾവി ഇല്ലാത്ത കാര്യം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള 'സ്കിപ്പർ' (ക്യാപ്റ്റൻ) പരീക്ഷയിൽ വിജയംനേടിയ രാജ്യത്തെ ആദ്യ വനിതയാണ് ഹരിത. നവംബർ 23-ന് നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് (സിഫ്നെറ്റ്) നടത്തിയ 'മേറ്റ് ഓഫ് ഫിഷിങ് വെസൽസ്' പരീക്ഷയിൽ മികച്ചവിജയം നേടിയായിരുന്നു തുടക്കം. കേന്ദ്രസർക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളിൽ 12 മാസത്തോളം കപ്പലോട്ടം നടത്തി വിദഗ്ധ പരിശീലനവും നേടി. ഫിഷറീസ് സർവേ ഓഫ് ഇന്ത്യയിൽ ചീഫ് ഓഫ് ഓഫീസറായും സേവനമനുഷ്ഠിച്ചു. മുംബൈ കേന്ദ്രമായ സിനർജി മറീനേഴ്സിന്റെ കപ്പലിൽ ഓസ്ട്രേലിയയിൽ നിന്ന് യു.എസിലേക്ക് കപ്പലോട്ടം നടത്തി തിരിച്ചുവന്നശേഷമാണ് ഹരിത സ്കിപ്പർ പരീക്ഷയിൽ പങ്കെടുത്തത്. 2016-ൽ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് ആൻഡ് നോട്ടിക്കൽ സയൻസിൽ (ബി.എഫ്.എസ്സി) ബിരുദം നേടിയ ശേഷമായിരുന്നു ഹരിത ഉപരി പഠനവും രാജ്യാന്തര പരിശീലനവും കപ്പലോട്ടങ്ങളും നടത്തിയത്. കപ്പലുകളിൽ 20 ദിവസം വീതമുള്ള ഉലകംചുറ്റലിലിനുശേഷം മടങ്ങിവന്ന ഹരിത, ഡിസംബർ 10-ന് വീണ്ടും യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ്, രാജ്യത്തെ ആദ്യ 'വനിതാ വെസൽ ക്യാപ്റ്റൻ' എന്ന അപൂർവ നേട്ടം തേടിയെത്തിയത്. പത്തു ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഹരിത പറഞ്ഞു. Content Highlights:Haritha become the first lady captain on a fishing vessel


from mathrubhumi.latestnews.rssfeed https://ift.tt/3ptE7uP
via IFTTT