Breaking

Tuesday, November 23, 2021

തുരുമ്പെടുത്ത് നിലംപൊത്താവുന്ന അവസ്ഥയിൽ;കലൂർ സ്റ്റേഡിയം ഭീഷണിയിൽ

കൊച്ചി : നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഭീഷണിയുടെ നിഴലിലാണിപ്പോൾ. മേൽക്കൂരയുടെ പകുതിക്കടുത്ത് ഭാഗം തുരുമ്പെടുത്ത് എപ്പോൾവേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലാണ്. 10.5 കോടി രൂപ മുടക്കിയാണ് സ്റ്റേഡിയത്തിന് പുതിയ മേൽക്കൂര പണിതത്. ചെന്നൈയിലെ ലോയ്ഡ് ഇൻസുലേഷൻസിനായിരുന്നു കരാർ. 2.80 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് മേൽക്കൂര പണിതത്. കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളാണ് മേൽക്കൂര നിർമാണത്തിനായി ഉപയോഗിച്ചത്. തുരുമ്പിക്കാത്തതും നിറംമങ്ങാത്തതുമായ ഗാൽവാല്യൂം ഷീറ്റുകളാണ് മേഞ്ഞതെന്നായിരുന്നു അവകാശവാദം. എന്നാൽ, തുരുമ്പെടുത്ത് മേൽക്കൂര താഴെ പതിക്കാവുന്ന സ്ഥിതിയിലാണിപ്പോൾ. 2007 ഒക്ടോബറിലാണ് മേൽക്കൂര നിർമാണം തുടങ്ങിയത്. 2010-ൽ നിർമാണം പൂർത്തിയായി. ചെറിയ കാലയളവിനിടെ മേൽക്കൂര അപകടകരമായ രീതിയിലാകാൻ കാരണം നിർമാണത്തിലെ അപാകമാണെന്നാണ് ആരോപണം. മേൽക്കൂരയുടെ 40 ശതമാനം ഭാഗം ഏതുസമയത്തും നിലംപൊത്താമെന്ന് ജി.സി.ഡി.എ. നിയോഗിച്ച സ്ട്രക്ചറൽ എൻജിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മേൽക്കൂരയുടെ ബലക്ഷയം വിലയിരുത്താൻ സർക്കാർ വിദഗ്ദ്ധ സമിതിക്കും രൂപംനൽകിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വരുന്നമുറയ്ക്കാകും മുന്നോട്ടുള്ള നടപടികൾ. മുഴുവനായി പൊളിച്ചുപണിയണം എന്ന് വിദഗ്ദ്ധ സമിതി അറിയിച്ചാൽ മേൽക്കൂര നിർമാണത്തിൽ ആരോപണങ്ങൾ ശക്തമാകും. സ്റ്റേഡിയം അപകടകരമായ രീതിയിലായതിനാൽത്തന്നെ കൊച്ചിയെ മത്സരങ്ങൾക്ക് പരിഗണിക്കാതെ വരും. മാത്രമല്ല, ഇനി പഴയത് മാറ്റി മേൽക്കൂര പുതുക്കിപ്പണിയണമെങ്കിലും അത്രയും നാൾ സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയാതെ ഇടേണ്ടിയും വരും. മുമ്പ് മേൽക്കൂര നിർമിക്കാനെടുത്ത സമയത്തിന്റെ പകുതിയെങ്കിലും പുതുക്കിപ്പണിയാൻ വേണ്ടിവരും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ.മേൽക്കൂര ഇത്രവേഗം തുരുമ്പെടുത്ത് നശിക്കാനുണ്ടായ സാഹചര്യത്തിൽ അഴിമതി ആരോപിച്ച് കെ. ബാബു എം.എൽ.എ. രംഗത്തെത്തി. നിർമാണത്തിലെ പാളിച്ചയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.എൽ.എ. പരാതി നൽകി. മേൽക്കൂര പുതുക്കി നിർമിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3CJHqCP
via IFTTT