Breaking

Tuesday, November 23, 2021

മോഡലുകളുടെ മരണം; വി.ഐ.പി.കള്‍ ഇല്ലെന്ന പോലീസ് വെളിപ്പെടുത്തല്‍ സംശയാസ്പദം

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ വി.ഐ.പി.കളുടെയോ സിനിമാ മേഖലയിലെ വ്യക്തികളുടെയോ പങ്കില്ലെന്ന് അന്വേഷണ സംഘം പറയുന്നത് സംശയാസ്പദമെന്ന് ആക്ഷേപം. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാതെ തന്നെ ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്തിയതാണ് സംശയങ്ങൾക്ക് കാരണം. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ സിനിമാ രംഗത്തുള്ളവർക്ക് പ്രിയപ്പെട്ട ഇടമാണ്. ഇതോടൊപ്പം ഹോട്ടലുടമ റോയിയുടെ സുഹൃത്തുക്കളും മറ്റുമായി പല പ്രമുഖരും ഇവിടെ എത്താറുണ്ട്. ഡി.ജെ. പാർട്ടിക്കു ശേഷം നടക്കുന്ന ആഫ്റ്റർ പാർട്ടിയിൽ പങ്കെടുക്കുന്നതിൽ നല്ലൊരു പങ്കും പ്രമുഖരായിരുന്നെന്നാണ് സൂചന. സംഭവ ദിവസം ആഫ്റ്റർ പാർട്ടി നടന്നതായി സംശയിക്കുമ്പോൾ പോലും വി.ഐ.പി.കൾ ആരും വന്നതായി കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. ഇത് ഇത്തരം അന്വേഷണങ്ങൾക്ക് തടയിടാനുള്ള നീക്കമാണെന്നാണ് സംശയം. ഡി.ജെ. പാർട്ടി ഹാളിലെയും രണ്ടു നിലകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയത് എന്തിനാണെന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല. മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും ഡ്രൈവർ അബ്ദുൾറഹ്മാൻ അമിതമായി മദ്യപിച്ച് അതിവേഗം കാറോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് പോലീസ് പറയുന്നത്. അപകടത്തിൽ ദുരൂഹതയില്ലെന്നു പറയുമ്പോഴും അതിലേക്ക് നയിച്ച കാര്യങ്ങളിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3cDdBJc
via IFTTT