Breaking

Saturday, November 13, 2021

പേമാരി: 216 കോടിയുടെ കൃഷിനാശം, കൂടുതൽ നാശം തൃശ്ശൂരിൽ കുറവ് വയനാട്

മാങ്കുളം: ഒക്ടോബറിൽ 16 മുതൽ 18 വരെ മൂന്നുദിവസം വിവിധ ജില്ലകളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ആകെ നശിച്ചത് 21,941 ഹെക്ടറിലെ കൃഷി. മാനദണ്ഡങ്ങളനുസരിച്ച് 216.3 കോടി രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. കൃഷി വകുപ്പിന്റെ നഷ്ടപരിഹാരത്തിനുവേണ്ടി ഇതുവരെ അപേക്ഷ നൽകിയത് 66,322 കർഷകരാണ്. അപേക്ഷകളിൽ ഫീൽഡ് പരിശോധന തുടങ്ങി. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 15 വരെ നീട്ടിയിട്ടുണ്ട്.ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായത് തൃശ്ശൂർ ജില്ലയിലാണ്. 6779 കർഷകരുടെ 11,967 ഹെക്ടർ കൃഷി നശിച്ചു. കോട്ടയത്ത് 9208 കർഷകരുടെ 2223 ഹെക്ടർ നശിച്ചു. ആലപ്പുഴയിൽ 11,049 കർഷകരുടെ 1648 ഹെക്ടറും നശിച്ചു. പാലക്കാട് 1589 ഹെക്ടർ, എറണാകുളം 1845 ഹെക്ടർ, ഇടുക്കി 245 ഹെക്ടർ, പത്തനംതിട്ട 652, തിരുവനന്തപുരം 557, മലപ്പുറം 618, കൊല്ലം 392, കോഴിക്കോട് 50, കാസർകോട് 52, കണ്ണൂർ 96, വയനാട് 2 ഹെക്ടർ എന്നിങ്ങനെയാണ് കൃഷി നശിച്ചത്.നഷ്ടപരിഹാരം കിട്ടാൻ കർഷകർ എ.ഐ.എം.എസ്. പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്രകൃതിക്ഷോഭംമൂലം കൃഷി നശിച്ചവർക്ക് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകും. ഇതിനുപുറമേ സംസ്ഥാന വിള ഇൻഷുറൻസ്, കേന്ദ്ര വിള ഇൻഷുറൻസ് എന്നിവ പ്രകാരമുള്ള ആനുകൂല്യവും കിട്ടും.


from mathrubhumi.latestnews.rssfeed https://ift.tt/3Hln7ij
via IFTTT