തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്ക് ഏറ്റെടുക്കുന്നു. ഇതിനായി കരുവറന്നൂർ ബാങ്കിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് പാക്കേജ് തയ്യാറാക്കും. ഇതനുസരിച്ചുള്ള ഫണ്ട് കേരള ബാങ്ക് നൽകും. 150 കോടിരൂപയെങ്കിലും അടിയന്തരമായി നൽകേണ്ടിവരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. പഠനത്തിന്റെയും തയ്യാറാക്കുന്ന പാക്കേജിന്റെയും അടിസ്ഥാനത്തിലാകും എത്ര തുക വേണ്ടിവരുമെന്നു നിശ്ചയിക്കുക. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിന്റെ ഇനിയുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടത്തിനു നിയോഗിക്കും.സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന തട്ടിപ്പാണ് കരുവന്നൂർ ബാങ്കിലുണ്ടായതെന്ന ബോധ്യം സർക്കാരിനുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ബാങ്കിനുണ്ടായിരുന്നത് എന്നതും സർക്കാരിന് പ്രശ്നമാണ്. അതാണ് കേരള ബാങ്കിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്. നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടില്ലെന്ന ആധി ആത്മഹത്യയ്ക്കുവരെ കാരണമാക്കുമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗവും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.കേരള ബാങ്ക് പ്രതിനിധി, കരുവന്നൂർ ബാങ്കിൽ പുതുതായി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർ, സഹകരണ സംഘം ജില്ലാ ജോയന്റ് രജിസ്ട്രാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പാക്കേജ് തയ്യാറാക്കുക. നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്ന ഉറപ്പാണ് ഇതിലൂടെ ഉണ്ടാക്കാൻ ശ്രമിക്കുക. ഒപ്പം, പിരിഞ്ഞുകിട്ടാനുള്ള വായ്പകൾ, തർക്കത്തിലുള്ള വായ്പകൾ എന്നിവയെല്ലാം നിർണയിക്കും. പണം നഷ്ടമാകില്ലെന്ന ബോധ്യമുണ്ടായാൽ നിക്ഷേപകർ കൂട്ടത്തോടെ പിൻവലിക്കാനെത്തുന്നത് തടയാനാകും. അത് ബാങ്കിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. കരുവന്നൂർ ബാങ്കിന്റെ അധീനതയിലുള്ള ഭൂമിയും ബാങ്ക് കെട്ടിടവും കേരളബാങ്കിൽ പണയത്തിലാണ്. 42 കോടിരൂപ കേരളബാങ്കിന് നൽകാനുമുണ്ട്. ഈ പണവും പാക്കേജിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട അധികപണവും കേരള ബാങ്കിന് തിരിച്ചുപിടിക്കണം. അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ കേരള ബാങ്കിനുണ്ടാകും. അതിനാണ് കേരള ബാങ്കിലെ ഉദ്യോഗസ്ഥനെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ കരുവന്നൂർ ബാങ്കിൽ നിയമിക്കുന്നത്.മൂല്യനിർണയ ഓഫീസറില്ല പ്രാഥമിക സഹകരണ ബാങ്കുകളിൽ പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കാൻ പ്രത്യേകം ഓഫീസറില്ലെന്നതാണ് തട്ടിപ്പിനു കാരണമാകുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളിൽ ‘വാല്വേഷൻ ഓഫീസർ’ ഉണ്ട്. ഇവരാണ് പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/36ZDujE
via
IFTTT