ടോക്യോ: ഒളിമ്പിക്സിന്റെ ആദ്യ ദിനം തന്നെ റെക്കോഡ് സ്വന്തമാക്കി ദക്ഷിണ കൊറിയയുടെ ആൻ സാൻ. അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിലാണ് താരം ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കിയത്. 680 പോയന്റോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 1996-ൽ യുക്രൈനിന്റെ ലിന ഹെറാസിമെങ്കോ സ്ഥാപിച്ച 673 പോയന്റ് എന്ന റെക്കോഡാണ് 20-കാരി ആൻ തിരുത്തിയത്. ദക്ഷിണ കൊറിയയുടെ തന്നെ യാങ് മിൻഹീ (677), കാങ് ചായങ് (675) എന്നിവരാണ് രണ്ടാമതും മൂന്നാമതും ഫിനിഷ് ചെയ്തത്. അതേസമയം വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 663 പോയന്റ് നേടിയാണ് ദീപിക ഒമ്പതാമതെത്തിയത്. ആദ്യ ആറ് ഷോട്ടുകൾ കഴിഞ്ഞപ്പോൾ എട്ടാം സ്ഥാനത്തായിരുന്ന ദീപിക ആദ്യ പകുതി അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പിന്നോട്ടുപോയ താരം ഏഴാം സ്ഥാനത്തേക്ക് വീണു. പിന്നീട് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ഭൂട്ടാന്റെ കർമയാണ് അടുത്ത റൗണ്ടിൽ ദീപികയുടെ എതിരാളി. ഇന്ന് പുരുഷൻമാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ദീപികയുടെ പങ്കാളി അതാനു ദാസും മത്സരിക്കുന്നുണ്ട്. പവിൻ യാദവ്, തരുൺദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ. Content Highlights: Tokyo 2020 An San creates Olympic record Deepika Kumari finishes ninth
from mathrubhumi.latestnews.rssfeed https://ift.tt/3iEs8qP
via
IFTTT