Breaking

Friday, July 23, 2021

കരയിലെത്തുമ്പോള്‍ നിറംമാറുന്ന ചുണ്ടുകള്‍, വര്‍ഷത്തില്‍ ഒരു മുട്ടമാത്രം; ഇതാണ് കടല്‍ക്കോമാളി

കൊല്ലം: കടൽക്കോമാളിയെന്നും കടൽതത്തയെന്നും ഓമനപ്പേരുള്ള അറ്റ്ലാന്റിക് പഫിൻസിന്റെ അയ്യായിരത്തോളം ചിത്രങ്ങൾ ക്യാമറയിൽ പകർത്തി മലയാളി ഫോട്ടോഗ്രാഫർ. ഈ പക്ഷിയോടുള്ള അടങ്ങാത്ത പ്രണയമാണ് അതിന്റെ വിവിധ ഭാവങ്ങളും ജീവിതവും അന്വേഷിച്ചുള്ള ചിത്രയാത്രയ്ക്ക് കൊല്ലം കിഴക്കേ കല്ലട സ്വദേശിയായ ഹരികുമാറിന്റെ പ്രേരണ. സ്കോട്ട്ലൻഡിൽ ഇന്ത്യൻ കോൺസുലേറ്റിൽ ഐ.ടി. മാനേജരാണ് ഇദ്ദേഹം. പക്ഷി കരയിലിറങ്ങുന്ന സമയത്ത് ഇവയെപ്പറ്റി കൂടുതൽ അറിയാൻ ഇദ്ദേഹം സ്കോട്ട്ലൻഡിലെ എയ്ൽ ഓഫ് മെയ് ദ്വീപിൽ പോവും. വശത്തുകൂടി നോക്കുമ്പോൾ വക്കീൽ വേഷവും മുന്നിൽനിന്ന് നോക്കുമ്പോൾ തത്തയെപ്പോലെയും പിന്നിലൂടെ നോക്കുമ്പോൾ പെൻഗ്വിനെ പോലെയുമാണ് ഇവയെ തോന്നുക. വെള്ളത്തലയും മഞ്ഞയും ചുവപ്പും നിറമുള്ള ചുണ്ടുകളുമാണിവയ്ക്ക്. കടലാഴങ്ങളിൽനിന്ന് ചുണ്ടിൽ ഒത്തിരി മീനുകളുമായി പൊങ്ങിവരുന്ന ഇവയുടെ കാഴ്ചയ്ക്കായാണ് ഫോട്ടോഗ്രാഫർമാർ കാത്തിരിക്കാറ്. സാൻഡ് ഈൽ മീനുകളെയാണ് കുഞ്ഞുങ്ങൾക്ക് തീറ്റനൽകുക. റഷ്യയിൽ നടന്ന അവാർഡ് 35 എന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ ടോപ് 35-ൽ താനെടുത്ത ഇത്തരമൊരു ചിത്രം വന്നതായി ഹരികുമാർ പറഞ്ഞു. ലോകത്ത് ഇരുപത് ദശലക്ഷത്തോളം പഫിൻസ് ഉണ്ടെന്നാണ് കണക്ക്. ശൈത്യ രാജ്യങ്ങളായ ഐസ്ലൻഡിലും നോർവേയിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. ഏപ്രിലിലാണ് സ്കോട്ട്ലൻഡിൽ എത്തുക. അടുത്ത അവധിക്ക് നാട്ടിൽ വരുമ്പോൾ ഇതിന്റെ ചിത്രപ്രദർശനം സംഘടിപ്പിക്കുമെന്ന് ഹരികുമാർ പറഞ്ഞു. പ്രത്യേകതകൾ കരയിലെത്തുക വേനൽക്കാലത്ത്. അപ്പോൾ ചുണ്ടിന്റെ നിറം തവിട്ടിൽനിന്നു ചുവപ്പിലേക്ക് മാറും. വർഷത്തിൽ ഒരു മുട്ടമാത്രം. മണ്ണിൽ ആഴത്തിൽ മാളങ്ങളുണ്ടാക്കിയാണ് മുട്ടയിടുക. മാളമുണ്ടാക്കുന്നത് ആൺപക്ഷികൾ. കുഞ്ഞുങ്ങൾക്ക് മൂന്നുവയസ്സാകുമ്പോൾ ചുണ്ടുകൾ പരന്ന് നിറമുള്ളതായി മാറും. 40 വയസ്സോളമാണ് ഏകദേശ ആയുസ്സ്. കൂടുതലായി കാണുന്നത് ഐസ്ലൻഡിലും നോർവേയിലും. Content Highlights:rare photos of Atlantic puffin


from mathrubhumi.latestnews.rssfeed https://ift.tt/3kN7980
via IFTTT