കൊടുവള്ളി: ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് പാതിവഴിയിൽ പഠനം മുടങ്ങിപ്പോയ മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഫിനു ഷറിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും. പഠനം രണ്ടുവർഷം തടസ്സപ്പെട്ടതുകാരണം ഗ്രേസ് മാർക്ക് ലഭിക്കാതെ നേടിയ വിജയമാണിതെന്നതാണ് ശ്രദ്ധേയം. സിദ്ദീഖിന്റെയും ഷറീനയുടെയും മകളായ ഫിനു ഷറിൻ, പത്താംതരത്തിൽ പഠിക്കുമ്പോഴാണ് ഗുരുതരമായ ഹൃദ്രോഗം പഠനംമുടക്കിയത്. അത് അവളെ തളർത്തി. നാട്ടുകാരും സ്കൂളധികൃതരും ചേർന്ന ചികിത്സാസഹായ കമ്മിറ്റി ഹൃദയശസ്ത്രക്രിയയുടെ ചെലവ് വഹിച്ചത്. സലീം മടവൂർ ചെയർമാനും മുസ്തഫ നുസരി വർക്കിങ് ചെയർമാനും എം.എം. ഹബീബ് കൺവീനറുമായ ഈ കമ്മിറ്റിയാണ് ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്. രണ്ടുവർഷത്തോളം കോഴിക്കോട്ടും ബെംഗളൂരുവിലുമായി ഹൃദയത്തിനായി കാത്തിരുന്നു. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം ദാനംചെയ്യാൻ മാതാപിതാക്കൾ തയ്യാറാണെന്നറിയുന്നത്. കോഴിക്കോട് വളയനാട് സുനിലിന്റെയും ബീനയുടെയും മകനായ വിഷ്ണു ബൈക്കപകടത്തിൽപ്പെട്ട് മരണപ്പെടുകയായിരുന്നു. അനുയോജ്യമായ ഹൃദയം ലഭിച്ചതോടെ ഫിനു ഷറിനെ ബെംഗളൂരു നാരായണ ഹൃദയാലയത്തിൽനിന്ന് കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് മെട്രോ കാർഡിയോ സെന്ററിൽ ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. content highlights: finu sherin grand success in sslc exam after heart transplantation
from mathrubhumi.latestnews.rssfeed https://ift.tt/2ZjxBcY
via
IFTTT