Breaking

Monday, September 9, 2019

സർക്കാരിനെയും സൈന്യത്തെയും വിമർശിക്കുന്നത് രാജ്യദ്രോഹമല്ല -ജസ്റ്റിസ് ദീപക് ഗുപ്ത

അഹമ്മദാബാദ്: സർക്കാരിനെയും സൈന്യത്തെയും ജുഡീഷ്യറിയെയും വിമർശിക്കാൻ ഇന്ത്യൻപൗരർക്ക് അവകാശമുണ്ടെന്നും അത്തരം വിമർശനത്തെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കാനാവില്ലെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. അത്തരം വിമർശനങ്ങളെ അമർച്ചചെയ്താൽ ജനാധിപത്യരാജ്യമല്ല, പട്ടാളരാജ്യമാകും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിലെ പ്രലീസ് പബ്ലിക് ചാരിറ്റബിൾട്രസ്റ്റും ജസ്റ്റിസ് പി.ഡി. ദേശായി സ്മാരകപ്രഭാഷണസമിതിയും ചേർന്ന് ഗുജറാത്ത് ലോ സൊസൈറ്റിയിൽ നടത്തിയ ശില്പശാലയിൽ 'രാജ്യദ്രോഹവും അഭിപ്രായസ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പറയുന്നത് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നുവ്യക്തമാക്കിയാണ് ജസ്റ്റിസ് ഗുപ്ത പ്രസംഗമാരംഭിച്ചത്. “നിയമനിർമാണസഭ, ജുഡീഷ്യറി, ഭരണനിർവഹണകേന്ദ്രങ്ങൾ, സായുധസേനകൾ എന്നിവയെ വിമർശിക്കുന്നതിനെ രാജ്യദ്രോഹമെന്നു വിളിക്കാനാവില്ല. ഈ സ്ഥാപനങ്ങൾക്കെതിരായ വിമർശനത്തെ നാംഅടിച്ചമർത്തിയാൽ, ജനാധിപത്യത്തിനുപകരം പട്ടാളരാജ്യമായി നാംമാറും. എന്നെസംബന്ധിച്ച് ഭരണഘടനയിൽ പറഞ്ഞിട്ടില്ലാത്ത സുപ്രധാനമായ ഒരവകാശമുണ്ട്; വിയോജിക്കാനുള്ള അവകാശം” -അദ്ദേഹം പറഞ്ഞു. പരമ്പരാഗതനിയമങ്ങളിൽ ഉറച്ചുനിൽക്കുന്ന സമൂഹം ക്ഷയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “സമൂഹത്തിൽ സാർവത്രികാംഗീകാരം നേടിയ ചട്ടങ്ങളോടു വിയോജിക്കുമ്പോഴാണ് പുതിയ ചിന്തകർ ജനിക്കുന്നത്. നടന്നുതെളിഞ്ഞ വഴികളിലൂടെ എല്ലാവരും പോയാൽ, പുതിയ വഴികൾ സൃഷ്ടിക്കപ്പെടില്ല. മനസ്സ് പുതിയ കാഴ്ചകളിലേക്കു തുറക്കപ്പെടില്ല. എന്തുകൊണ്ടെന്ന് എപ്പോഴും ചോദിച്ചുകൊണ്ടിരിക്കണം. എങ്കിൽ മാത്രമേ സമൂഹം വികസിക്കൂ” -അദ്ദേഹം പറഞ്ഞു. ഇന്ത്യപോലുള്ള മതനിരപേക്ഷരാജ്യത്ത് വിശ്വാസികൾക്കും അവിശ്വാസികൾക്കും അജ്ഞേയവാദികൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് ഒരുകേസുമായി ബന്ധപ്പെട്ട വിധിയിൽ അഞ്ചംഗബെഞ്ചിൽ എതിരഭിപ്രായം പ്രകടിപ്പിച്ച ഏക ജഡ്ജി എച്ച്.ആർ. ഖന്നയുടെ കാര്യം അദ്ദേഹം ഓർമിപ്പിച്ചു. “അധികാരത്തിലുള്ള സർക്കാരിനെ, അത് ഏതു സർക്കാരായാലും വിമർശിക്കാൻ നമുക്ക് അവകാശമുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരപോരാളികൾ എന്തിനോടാണോ പൊരുതിയത് ആ തത്ത്വങ്ങൾക്കെതിരാണ് രാജ്യദ്രോഹനിയമത്തിന്റെ ദുരുപയോഗം” -അദ്ദേഹം പറഞ്ഞു. content highlights:criticism of government, army, judiciary cannot be construed as sedition


from mathrubhumi.latestnews.rssfeed https://ift.tt/34zhKJa
via IFTTT