Breaking

Wednesday, September 4, 2019

ഒഴിവുണ്ടായിട്ടും ബെർത്ത് അനുവദിച്ചില്ല: യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം

ചെന്നൈ:ഒഴിവുണ്ടായിട്ടും ടി.ടി.ഇ. ബെർത്ത് അനുവദിക്കാതിരുന്ന യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവിട്ടു. ടി.ടി.ഇ.യും ദക്ഷിണ റെയിൽവേയും സംയുക്തമായി നഷ്ടപരിഹാരത്തുക നൽകണമെന്നാണ് ചെന്നൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്. അഞ്ചുവർഷംമുമ്പ് സേലത്തുനിന്ന് ചെന്നൈയിലേക്ക് അൺറിസർവ്ഡ് ടിക്കറ്റുമായി യാത്രചെയ്ത ജി.എ. ത്യാഗരാജൻറെ പരാതിയിലാണ് ഉത്തരവ്. . സേലത്തുനിന്ന് അൺറിസർവ്ഡ് ടിക്കറ്റുമായി കോവൈ എക്സ്പ്രസിൽ കയറിയ ത്യാഗരാജർ റിസർവേഷൻ കോച്ചിൽ ബെർത്ത് അഭ്യർഥിച്ചപ്പോൾ 200 രൂപ നൽകാൻ ടി.ടി.ഇ. ആവശ്യപ്പെട്ടു. ഇതിന് രസീത് ചോദിച്ചപ്പോൾ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ബെർത്ത് നിഷേധിക്കുകയുമായിരുന്നു. ത്യാഗരാജന്റെ പരാതിയെത്തുടർന്ന് ദക്ഷിണ റെയിൽവേ ടി.ടി.ഇ.യുടെപേരിൽ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ത്യാഗരാജൻ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെയും സമീപിക്കുകയായിരുന്നു. റിസർവ്ഡ് കോച്ചുകളിൽ ഒഴിവുണ്ടെങ്കിൽ അൺറിസർവ്ഡ് ടിക്കറ്റുമായി വരുന്നവർക്ക് ബെർത്ത് അനുവദിക്കാമെന്ന് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി റെയിൽവേ വ്യക്തമാക്കിയിരുന്നു. ത്യാഗരാജന് ബെർത്ത് നിഷേധിച്ച സമയം ഏഴ് ബെർത്തുകൾ ഒഴിവുണ്ടായിരുന്നെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിയുകയുംചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/32tyEqu
via IFTTT