കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പുഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ മോഷണംപോയെന്ന കാസർകോട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പരാതിയിൽ ആരോപണപ്രത്യാരോപണങ്ങൾ മുറുകുന്നു. തിരഞ്ഞെടുപ്പുചെലവുകൾക്ക് ബൂത്തുകളിലേക്ക് നൽകാൻ മാറ്റിവെച്ച പണത്തിൽനിന്ന് പൃഥ്വിരാജ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളെടുത്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഇക്കാര്യം തെളിയിക്കാൻ പൃഥ്വിരാജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉണ്ണിത്താനെ വെല്ലുവിളിച്ചു. കൊല്ലം കുണ്ടറയിലെ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന പൃഥ്വിരാജ് അന്വേഷണവിധേയമായി സസ്പെൻഷനിലാണ്. എ.ഐ.സി.സി. നൽകിയ ഫണ്ട് ഓരോ ബൂത്തിലേക്കും നൽകാൻ എണ്ണിത്തിട്ടപ്പെടുത്തി മാറ്റിവെച്ചിടത്തുനിന്നാണ് പൃഥ്വിരാജ് പണമെടുത്തതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കാസർകോട്ടെത്തിയ കൊല്ലം ഡി.സി.സി. ജനറൽ സെക്രട്ടറി നടുകുന്നം വിജയനൊപ്പമാണ് ഇയാൾ വന്നത്. മേൽപ്പറമ്പിലെ വാടകവീട്ടിലാണ് ബൂത്തുകളിലേക്ക് കൊടുക്കേണ്ട പണം എണ്ണിത്തിട്ടപ്പെടുത്തി മാറ്റിവെച്ചത്. ബൂത്തുതല ഭാരവാഹികളും മണ്ഡലം-ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരുമെല്ലാം അവർക്ക് കിട്ടിയ തുകയിൽ കുറവുണ്ടെന്നു പറഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓരോ കെട്ടിൽനിന്നും നോട്ടുകളെടുത്തതായി ബോധ്യപ്പെട്ടത്. കാസർകോട്ടുനിന്നു പോയശേഷം തനിക്കെതിരേ പൃഥ്വിരാജ് ആരോപണമുന്നയിക്കുകയാണ്. ഓരോ ബൂത്ത് പ്രസിഡന്റിനെയും വിളിച്ച് തനിക്ക് വോട്ടുചെയ്യരുതെന്നുവരെ പറഞ്ഞു. ഒരുദിവസം ഫോണിൽവിളിച്ച് മോശമായരീതിയിൽ സംസാരിച്ചു. ഇതെല്ലാം കൃത്യമായി വിശദീകരിച്ചാണ് കൊല്ലം ഡി.സി.സി. പ്രസിഡന്റിനും കാസർകോട് ജില്ലാ പോലീസ് മേധാവിക്കും പരാതികൊടുത്തത് -ഉണ്ണിത്താൻ പറഞ്ഞു. അതേസമയം രാജ്മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ചുലക്ഷം രൂപ നൽകാനുണ്ടെന്നും ഇതിന്റെ ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താന്റെ പരാതികിട്ടിയെന്നും പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും മേൽപ്പറമ്പ് എസ്.ഐ. സഞ്ജയ്കുമാർ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്കാണ് ഉണ്ണിത്താൻ പരാതി നൽകിയത്. content highlights:Unnithan files complaint accusing his associate of stealing money from election fund
from mathrubhumi.latestnews.rssfeed http://bit.ly/2Hi0L3e
via
IFTTT