ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'വിഭജനനായകൻ' എന്ന് വിശേഷിപ്പിച്ച ടൈം വാരികയിലെ ലേഖനം മോദിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും ലേഖകൻ നടപ്പാക്കിയത് പാകിസ്താന്റെ അജൻഡയെന്നും ബി.ജെ.പി. ആരോപിച്ചു. ലേഖനം എഴുതിയ ആൾ പാകിസ്താൻകാരനാണെന്നും പാകിസ്താനിൽനിന്ന് നല്ലതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും ബി.ജെ.പി. വക്താവ് സാംബിത് പത്ര ശനിയാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലേഖനം ട്വീറ്റ് ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ അദ്ദേഹം വിമർശിച്ചു. മോദിയുടെ നേതൃത്വത്തെ കടുത്തഭാഷയിൽ വിമർശിക്കുന്ന ലേഖനം എഴുതിയ ആതിഷ് തസീർ ഇന്ത്യൻ പത്രപ്രവർത്തക തവ്ലീൻ സിങ്ങിന്റെയും പാക് രാഷ്ട്രീയക്കാരനും വ്യവസായിയുമായിരുന്ന അന്തരിച്ച സൽമാൻ തസീറിന്റെയും മകനാണ്. പ്രധാനമന്ത്രി ഭിന്നിപ്പിക്കുന്നയാളല്ല, ഒന്നിപ്പിക്കുന്നയാളാണെന്നു പറഞ്ഞ സാംബിത് പത്ര മോദിയുടെ ഭരണകാലത്താരംഭിച്ച ക്ഷേമപദ്ധതികൾ അക്കമിട്ടുനിരത്തി. പ്രധാനമന്ത്രിയുടെ 'പരിഷ്കരണപരവും പ്രവൃത്തിപരവും പരിവർത്തനപരവുമായ' നേതൃത്വത്തിനുകീഴിൽ പുതിയൊരു ഇന്ത്യയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ വാരികയായ ടൈമിന്റെ മേയ് 20-ലെ പതിപ്പിന്റെ മുഖലേഖനമാണ് 'ഇന്ത്യയുടെ വിഭജനനായകനാ'യി മോദിയെ വിശേഷിപ്പിക്കുന്നത്. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക, ഏഷ്യ, തെക്കൻ പസഫിക് എന്നിവിടങ്ങളിൽ മോദിയുടെ മുഖചിത്രത്തോടെ ഇറങ്ങുന്ന പതിപ്പിലാണ് ലേഖനം. അമേരിക്കൻ പതിപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ യു.എസ്. പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന എലിസബത്ത് വാറന്റെ ചിത്രമാണ് പുറംചട്ടയിൽ. Content Highlights:Time magazine, BJP
from mathrubhumi.latestnews.rssfeed http://bit.ly/2VxAEiu
via
IFTTT