അലബാമ: ആഫ്രിക്കയിൽനിന്ന് യു.എസിലേക്ക് അടിമകളെ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന അവസാന കപ്പലിന്റെ അവശിഷ്ടങ്ങൾ അലബാമയിലെ നദിയിൽ കണ്ടെത്തി. 160 വർഷം മുമ്പ് അടിമവ്യാപാരത്തിന്റെ തെളിവുനശിപ്പിക്കാൻ മുക്കിക്കളഞ്ഞ കപ്പലാണിതെന്ന് ചരിത്രകാരന്മാർ പറയുന്നു. അടിമക്കപ്പൽ ക്ലോട്ടിൽഡ കണ്ടെത്താൻ ഒരുവർഷത്തോളമായി ശാസ്ത്രീയരീതിയിൽ അന്വേഷണം നടത്തിവരികയായിരുന്നെന്ന് അലബാമ ഹിസ്റ്റോറിക്കൽ കമ്മിഷൻ പറഞ്ഞു. സെർച്ച് ഇന്റർനാഷണൽ കമ്പനിയാണ് കമ്മിഷന്റെയും സ്മിത്സോണിയൻ നാഷണൽ മ്യൂസിയത്തിന്റെയും സഹകരണത്തോടെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതെന്നും കമ്മിഷൻ ഫെയ്സ്ബുക്കിൽ വിശദീകരിച്ചു. കപ്പലിന്റെ ദൗത്യം ചരിത്രകാരന്മാർ നേരത്തേ കണ്ടെത്തിയിരുന്നു. 1807-ൽ അടിമകളെ കൊണ്ടുവരുന്നത് യു.എസ്. ഔദ്യോഗികമായി വിലക്കിയിട്ടും ദശാബ്ദങ്ങളോളം അത് രഹസ്യമായി തുടർന്നു. ക്ലോട്ടിൽഡയിൽ 1860-ൽ 110 പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം അലബാമയിലെത്തിയതായി അടിമക്കച്ചവടത്തെക്കുറിച്ച് പഠിച്ച് സിൽവിന അന്ന ദിയോഫ് രചിച്ച ഡ്രീംസ് ഓഫ് ആഫ്രിക്ക ഇൻ അലബാമ എന്ന പുസ്തകം പറയുന്നു. ആവർഷം തന്നെയാണ് തെളിവുകൾ നശിപ്പിക്കാനായി കപ്പൽ മുക്കിക്കളഞ്ഞത്. മൂന്നുവർഷത്തിനുശേഷം പ്രസിഡന്റ് എബ്രഹാം ലിങ്കൺ യു.എസിൽ അടിമവേല അവസാനിപ്പിച്ചു. ക്ലോട്ടിൽഡ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അമേരിക്കയുടെ ചരിത്രത്തിലെ നഷ്ടപ്പെട്ടുപോയ പല സംഭവങ്ങളിലേക്കും വെളിച്ചംവീശുമെന്ന് നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയിലെ പുരാവസ്തുഗവേഷകൻ ഫ്രെഡറിക് ഹീബെർട്ട് പറഞ്ഞു. Content Highlights:Last slave ship, Alabama, Africa, US
from mathrubhumi.latestnews.rssfeed http://bit.ly/2JCbLMd
via
IFTTT