മുംബൈ: മഹാരാഷ്ട്രയടക്കം രാജ്യത്തെ പലമേഖലകളിലും ഇത്തവണ വരൾച്ച രൂക്ഷമായിരിക്കുമെന്നും അത് കൃഷിയെ കാര്യമായി ബാധിക്കാനിടയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത്തവണ കാലവർഷത്തിനുമുമ്പ് മഴ ഏറ്റവും കുറവായതാണ് കാരണം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സാധാരണ ലഭിക്കാറുള്ളതിനെക്കാൾ 37 ശതമാനം കുറവായിരുന്നു ഇത്തവണ മഴ. ഫോനി ചുഴലിക്കാറ്റിനെത്തുടർന്ന് രാജ്യത്തിന്റെ മധ്യമേഖലയിൽ കഴിഞ്ഞ ആഴ്ചകളിൽ മഴ ലഭിച്ചെങ്കിലും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പലഭാഗത്തും ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. കാലവർഷത്തിന് മുന്നോടിയായി ലഭിക്കേണ്ട ഈ വേനൽമഴയെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർ ഈ മഴ ലഭിച്ചശേഷമാണ് കൃഷിയിറക്കാറ്. പ്രത്യേകിച്ച് അരി, കരിമ്പ്, പരുത്തി തുടങ്ങി പ്രധാനകൃഷികളൊക്കെ ഈ സമയത്താണ് ആരംഭിക്കാറ്. രാജ്യത്ത് വിളയിക്കുന്ന ധാന്യത്തിന്റെ പകുതിയും ഈ കൃഷിയിൽനിന്നാണ് ഉത്പാദിപ്പിക്കാറുള്ളത്. ഈ വേനൽമഴ ലഭിക്കാത്തിടത്തോളംകാലം കൃഷിചെയ്യാൻപറ്റാത്ത അവസ്ഥയുണ്ടാകും. ഇത് കടുത്ത വരൾച്ചയ്ക്കും ഇടയാക്കും. 2018-ൽ നല്ലമഴ ലഭിച്ചിട്ടും ഈ വർഷം വരൾച്ചയിലേക്ക് കാര്യങ്ങൾ എത്തുന്നതിലാണ് ആശങ്ക. മഹാരാഷ്ട്രയിലെ പല അണക്കെട്ടുകളിലും സംഭരണശേഷിയുടെ നാലുമുതൽ 10 ശതമാനംവരെയേ വെള്ളമുള്ളൂ. കടുത്ത ചൂടിൽ ഇവ വറ്റിത്തുടങ്ങി. ഈവർഷത്തെ മൺസൂൺമഴ സാധാരണയെക്കാൾ കുറവായിരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. വടക്കുപടിഞ്ഞാറൻ മേഖലയിൽ മേയ് 17 വരെ ചെറിയതോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും കൃഷിചെയ്യാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. Content Highlights:Drought, Agriculture
from mathrubhumi.latestnews.rssfeed http://bit.ly/2HfYfud
via
IFTTT