തിരുവനന്തപുരം: കേരളത്തിലെ ജയം അഞ്ചു സീറ്റുവരെയെന്നായിരുന്നു ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത്ഷാ പറഞ്ഞിരുന്നത്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞതാകട്ടെ ഒട്ടേറെ സീറ്റുകളിൽ ജയിച്ച് ചരിത്രനേട്ടമുണ്ടാക്കുമെന്നും. 'ഒട്ടേറെ'യൊന്നുമില്ലെങ്കിലും തിരുവനന്തപുരത്തു ജയവും പത്തനംതിട്ടയിലും തൃശ്ശൂരിലും പാലക്കാട്ടും രണ്ടാമതും എത്തുമെന്ന് പാർട്ടി പ്രതീക്ഷിച്ചു. പ്രതീക്ഷിച്ചതുപോലെയൊന്നും നടന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 11 ലക്ഷത്തിലേറെ വോട്ട് കൂടുതൽ നേടിയെന്നാണ് പാർട്ടിയുടെ പ്രാഥമിക കണക്ക്. പാർട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് 2014-ൽ മത്സരിച്ച ഒ. രാജഗോപാലിനെപ്പോലെ ഇത്തവണ കുമ്മനം രാജശേഖരനും താമര വിരിയിക്കാനാവാതെ രണ്ടാമനാകേണ്ടി വന്നു. ഉറച്ച സീറ്റായി ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും കണ്ട തിരുവനന്തപുത്ത് മൂന്നുലക്ഷത്തിലധികം വോട്ടാണ് കുമ്മനം നേടിയത്. തിരുവനന്തപുരത്ത് സ്ഥാനാർഥിപ്പട്ടികയിൽ, മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ എന്ന ഒറ്റപ്പേരുമായാണ് ആർ.എസ്.എസ്. നേതൃത്വം ദേശീയഘടകത്തെ കണ്ടത്. കുമ്മനത്തിന്റെ തോൽവി ആർ.എസ്.എസിന്റേതുകൂടിയാണ്. രാജഗോപാൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ മൂന്നാമതുമായിരുന്നു. കുമ്മനം നേമത്തു മാത്രമാണ് ഒന്നാമതായത്. കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും രണ്ടാമതും മറ്റ് മൂന്നിടത്ത് മൂന്നാമതും. പത്തനംതിട്ടയിൽ സ്ഥാനാർഥിനിർണയത്തിലെ അനിശ്ചിതത്വം മാറ്റി കെ. സുരേന്ദ്രൻ പ്രചാരണത്തിൽ നല്ല മുന്നേറ്റമാണ് നടത്തിയത്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലമെന്ന നിലയിൽ ഇവിടുത്തെ വിശ്വാസിസമൂഹം വോട്ടുവിഹിതം കൂട്ടി. പക്ഷേ, മൂന്നു ലക്ഷത്തിനടുത്ത് വോട്ടുനേടിയെങ്കിലും ഒരിടത്തും സുരേന്ദ്രൻ ഒന്നാമനായില്ല. അടൂരിൽ മാത്രമാണ് രണ്ടാമതെങ്കിലും എത്താനായത്. പി.സി. ജോർജിന്റെ കേരളജനപക്ഷം പൂഞ്ഞാർ ഉൾപ്പെട്ട പത്തനംതിട്ടയിൽ ഗുണമുണ്ടാക്കിയതായി ബി.ജെ.പി. വിശ്വസിക്കുന്നില്ല. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ 'മാസ് എൻട്രി' മറ്റു രണ്ടു മുന്നണികളുടെ വിജയപ്രതീക്ഷയെ തല്ലിക്കെടുത്തിയിരുന്നു. എന്നാൽ, തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടാമതെത്തിയതും മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകിട്ടിയതും മാത്രമാണ് ആശ്വാസം. പാലക്കാട്ട് സി. കൃഷ്ണകുമാറിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രൻ നേടിയതിനേക്കാൾ മുക്കാൽ ലക്ഷത്തിലേറെ വോട്ടേ കൂടുതൽ ലഭിച്ചുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നാമതുമായി. ഇതിനൊക്കെ കാരണംതേടുകയാണ് ബി.ജെ.പി. രണ്ടുലക്ഷത്തിലധികം വോട്ട് അഞ്ചുപേർക്ക് എൻ.ഡി.എ.യിലെ അഞ്ചുപേരാണ് രണ്ടുലക്ഷത്തിലധികം വോട്ടുനേടിയത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, പാലക്കാട്ട് സി. കൃഷ്ണകുമാർ, തൃശ്ശൂരിൽ സുരേഷ്ഗോപി, പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ എന്നിവർ. Content highlights:Election Result Kerala, BJP
from mathrubhumi.latestnews.rssfeed http://bit.ly/2Jxi9V2
via
IFTTT