തലമുറകളായി ഗാന്ധികുടുംബത്തിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഉത്തർപ്രദേശിലെ അമേഠി. രാഹുൽ ഗാന്ധിയുടെ അച്ഛൻ രാജീവ് ഗാന്ധിയുംഅമ്മ സോണിയ ഗാന്ധിയും ആദ്യമായി മത്സരിച്ച മണ്ഡലം. ഇളയച്ഛൻ സഞ്ജയ് ഗാന്ധി മരിക്കുമ്പോൾ അമേഠിയിലെ എം.പിയായിരുന്നു. ലക്ഷങ്ങളിൽ കുറയാത്ത ഭൂരിപക്ഷത്തോടെ ഗാന്ധികുടുംബാംഗങ്ങളെ വിജയിപ്പിച്ച് ലോക്സഭയിലേക്കയച്ച ആ അമേഠിയാണ് ഇപ്പോൾ 40,000 വോട്ടിന്റെ വ്യത്യാസത്തിൽ ഇളമുറക്കാരൻ രാഹുലിനെ കൈവിട്ടത്. ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ടുതവണ മാത്രമാണ് അമേഠി കോൺഗ്രസിനെ കൈവിട്ടത്. 1977 ൽ ജനത പാർട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും, 1998 ൽ ബിജെപി നേതാവ് സഞ്ജയ് സിങും ഇവിടെ നിന്നും ലോക്സഭയിലെത്തി. എന്നാൽ 42 വർഷത്തിന് ശേഷം ആദ്യമായാണ് അമേഠിക്കാർ ഗാന്ധികുടുംബാംഗത്തെ തോൽപ്പിക്കുന്നത്. ചരിത്രത്തിൽ രണ്ടാമതും. സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥക്ക് ശേഷം സഞ്ജയ് ഗാന്ധിയെ മുക്കാൽ ലക്ഷം വോട്ടിനാണ് അമേഠിക്കാർ തോൽപ്പിച്ചത്. പക്ഷേ 1980 ൽ 128,545 വോട്ടിന് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. വിമാനാപകടത്തിൽ സഞ്ജയ് മരിച്ചശേഷം ജ്യേഷ്ഠൻ രാജീവ് അമേഠിയിലെത്തി. 1981 ൽ രാജീവ് 237,696 വോട്ടിനാണ് ജയിച്ചത്. 1984ൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ രാജീവ് ഭൂരിപക്ഷം 314,878 ആക്കി ഉയർത്തി. 1989 ൽ ഭൂരിപക്ഷം 202,138 ഉം 1991 ൽ 112,085 ഉം ആയി. അതേ വർഷം തന്നെ അദ്ദേഹം തമിഴ് പുലികളുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു. രാജീവ് ഗാന്ധി രാജീവിന്റെ മരണ ശേഷം രാഷ്ട്രീയത്തിൽ നിന്നും ഗാന്ധികുടുംബം കുറച്ചുകാലം വിട്ടു നിന്നപ്പോഴാണ് പിന്നീട് മറ്റൊരു കോൺഗ്രസുകാരൻ അവിടെ നിന്നും ജയിച്ച് ലോക്സഭയിലേക്ക് പോകുന്നത്. 1991 ലും 1996 ലും സതീഷ് ശർമയായിരുന്നു അമേഠിയുടെ എം.പി.രാജീവിന്റെ വലംകൈയായിരുന്നു ക്യാപ്റ്റൻ സതീഷ് ശർമ. 1998 ൽ നടന്ന തിരഞ്ഞെടുപ്പിൽ അമേഠിക്കാർ കോൺഗ്രസിനെ കൈവിട്ടു. ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് സിങ് 23,270 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാഷ്ട്രീയത്തിൽ നിന്നും അകന്നു ജീവിക്കുകയായിരുന്നു സോണിയാ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലും. തലപ്പത്ത് ഗാന്ധിയില്ലാത്ത കാലത്ത് കോൺഗ്രസുകാർ തമ്മിലടിച്ചു. പാർട്ടി ശിഥിലമാകുമെന്ന് തോന്നിപ്പിച്ച ആ കാലത്താണ് സോണിയ രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. 1999 ൽ അമേഠിയിൽ നിന്ന് സോണിയ മത്സരിക്കാൻ തീരുമാനിച്ചു. ഇരുപത്തി മൂവായിരത്തിൽ പരം വോട്ടിന് കോൺഗ്രസിനെ വിട്ട അമേഠിക്കാർ മൂന്നു ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ സോണിയയെ തിരഞ്ഞെടുത്തു. സോണിയ ഗാന്ധി തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ രാഹുലിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കപ്പെട്ടു. അമ്മ സോണിയ ഗാന്ധികുടുംബത്തിന്റെ അഭിമാന മണ്ഡലം മകന് ഒഴിഞ്ഞുകൊടുത്ത് റായ്ബറേലിയിലേക്ക് അങ്കക്കളം മാറ്റി. 2004 ൽ 2,90853 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ആദ്യമായി ലോക്സഭയിലെത്തി. 2009 ൽ 3,70,198 ആക്കി രാഹുൽ ഭൂരിപക്ഷം ഉയർത്തി. എന്നാൽ 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ പടയോട്ടത്തിൽ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി. അതിന്റെ തുടർച്ചയായി ഈ തിരഞ്ഞെടുപ്പിൽ ഗാന്ധികുടുംബത്തെ ഒരിക്കൽ കൂടി അമേഠിക്കാർ ഉപേക്ഷിച്ചു. ഉത്തരേന്ത്യയിൽ ബി.ജെ.പി പടയോട്ടം തുടങ്ങിയ കാലത്തു തന്നെ സ്മൃതി ഇറാനി രാഹുലിന് ഭീഷണി സൃഷ്ടിച്ചിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 1,07,903 വോട്ടിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഗാന്ധി കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. എതിർ സ്ഥാനാർഥിയായിരുന്ന സ്മൃതി ഇറാനിയാണ് ഇത്തവണ അദ്ദേഹത്തെ തോൽപ്പിച്ചത്. ദക്ഷിണേന്ത്യയിൽ തിളങ്ങിയ രാഹുൽ അങ്ങനെ അമേഠിയിൽ തോറ്റു. Content highlights: Historical loss for gandhi family in Amethi after 42 years
from mathrubhumi.latestnews.rssfeed http://bit.ly/2YLaINs
via
IFTTT