Breaking

Wednesday, September 11, 2019

ജലിയൻവാലാബാഗിൽ പ്രണമിച്ച് കാന്റർബറി ആർച്ച് ബിഷപ്പ്

അമൃത്സർ: ജലിയൻവാലാ ബാഗ് ദേശീയ മ്യൂസിയത്തിന്റെ പടവുകളിൽ മുഖംമുട്ടിച്ച് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായവരെ അനുസ്മരിച്ച് കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി. പഞ്ചാബിലെ ജലിയൻവാലാബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ കുരുതിക്ക് ദൈവത്തോട് മാപ്പുചോദിച്ച് അദ്ദേഹം പ്രാർഥിച്ചു. ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭാമേലധ്യക്ഷനായ ബിഷപ്പ് ചൊവ്വാഴ്ചയാണ് ജലിയൻവാലാബാഗിലെത്തിയത്. “അവരെന്താണ് ചെയ്തതെന്നോർക്കണം. അവരുടെ ഓർമകൾ സജീവമായി നിൽക്കണം. ഇവിടെനടന്ന കുറ്റകൃത്യത്തെയോർത്തു ലജ്ജിക്കുന്നു. അതിൽ ഖേദിക്കുന്നു. മതനേതാവെന്ന നിലയിൽ ആ ദുരന്തമോർത്തു ഞാൻ വിലപിക്കുന്നു” -ആർച്ച്ബിഷപ്പ് പറഞ്ഞു. സന്ദർശനവിവരവും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. “അമൃത്സറിൽ ജലിയൻവാലാ ബാഗ് കൂട്ടക്കൊല നടന്നസ്ഥലം ഇന്നു സന്ദർശിച്ചപ്പോൾ എനിക്ക് കഠിനമായ വ്യഥയും എളിമയും അഗാധമായ നാണക്കേടും തോന്നി. ഇവിടെ, ഒട്ടേറെ സിഖുകാരും ഹിന്ദുക്കളും മുസ്ലിങ്ങളും 1919-ൽ ബ്രിട്ടീഷ് പട്ടാളക്കാരാൽ വെടിവെച്ചുകൊല്ലപ്പെട്ടു”വെന്ന് അദ്ദേഹം കുറിച്ചു. ജലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ അതിനെ അപലപിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സർക്കാരിനുവേണ്ടി മാപ്പുചോദിക്കാനുള്ള പദവിയിലുള്ളയാളല്ലെങ്കിലും വ്യക്തിപരമായി മാപ്പുപറയുന്നെന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്. ആയിരത്തിലേറെപ്പേരെ ജനറൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്നതിന്റെ നൂറാം വാർഷികം ഏപ്രിലിലായിരുന്നു. content highlights: Jallianwala Bagh a huge shame says Archbishop of Canterbury


from mathrubhumi.latestnews.rssfeed https://ift.tt/308WMxk
via IFTTT