തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനു പുറമേ മറ്റു പല കോളേജുകളിലും യൂണിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുവെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീൻ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷന്റെ റിപ്പോർട്ട്. അസംഘടിതരായ വിദ്യാർഥികളുടെ പരാതികൾക്ക് വില നൽകുന്നില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങൾ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ ഇന്ന് റിപ്പോർട്ട് ഗവർണർക്ക് കൈമാറും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയതിനു പിന്നാലെയാണ് കമ്മീഷൻ രൂപവത്കരിച്ചത്. ഇടിമുറികൾ പ്രവർത്തിക്കുന്ന ചില കോളേജുകളുടെ പേരുകൾ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് തുടങ്ങിയവയാണിവ. എസ് എഫ് ഐ കുത്തകയാക്കിവെച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാർഥികൾക്ക് പരാതി നൽകാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതത് കാലത്തെ സർക്കാരുകൾ അവരുടെ വിദ്യാർഥി സംഘടനകളുടെ അക്രമ സംഭവങ്ങളെ എതിർക്കാത്ത രീതിയിലാണ് മുന്നോട്ടുപോയിട്ടുള്ളത്. ഇതും രാഷ്ട്രീയസംഘർഷങ്ങൾ വർധിക്കാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. content highlights:pk shamsuddeen commission report on colleges
from mathrubhumi.latestnews.rssfeed https://ift.tt/2lQCrOZ
via
IFTTT