ആലപ്പുഴ: ഓണക്കാലത്ത് പ്രത്യേകമായി അനുവദിച്ചിരുന്ന റേഷൻ പഞ്ചസാര ഇക്കുറി ഇല്ല. 36 രൂപയ്ക്ക് എടുക്കുന്ന പഞ്ചസാര 21 രൂപയ്ക്ക് വിൽക്കേണ്ടിവന്നാൽ, സാമ്പത്തിബാധ്യതയാകുമെന്നതിനാലാണ് വിതരണം വേണ്ടെന്നുവെച്ചത്. സംസ്ഥാനത്ത് 86 ലക്ഷം കാർഡുടമകളാണുള്ളത്. ഇവർക്ക് സ്പെഷ്യൽ പഞ്ചസാര വിതരണം ചെയ്യണമെങ്കിൽ 13 കോടിയോളം രൂപ അധികം വേണം. പ്രളയത്തിന് പ്രഖ്യാപിച്ച സൗജന്യറേഷൻ കൊടുക്കാൻപോലും സർക്കാർ പാടുപെടുകയാണ്. ഇതിനിടെ വീണ്ടും ബാധ്യത ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനം. എല്ലാ കാർഡുടമയ്ക്കും ഒരു കിലോവീതം പഞ്ചസാര ഓണത്തിന് നൽകിയിരുന്നു. ആദ്യമായാണ് ഓണത്തിന് സ്പെഷ്യൽ പഞ്ചസാരയുടെ വിതരണമില്ലാത്തത്. കാർഡുടമകൾക്ക് നൽകിയിരുന്ന സ്ഥിരം പഞ്ചസാരവിഹിതം സർക്കാർ നേരത്തേതന്നെ വേണ്ടെന്നുവെച്ചിരുന്നു. ഏതാനും മാസംമുമ്പ് മഞ്ഞ കാർഡുള്ളവർക്ക് (എ.എ.വൈ. വിഭാഗം) പഞ്ചസാര വിഹിതം പുനഃസ്ഥാപിച്ചു. ഇവർക്ക് എല്ലാമാസവുമുള്ളപോലെ 21 രൂപയ്ക്ക് ഒരുകിലോ പഞ്ചസാര ഈ മാസവും ലഭിക്കും. ഓണക്കാലമെത്തിയിട്ടും റേഷൻ കടകളിൽ ആവശ്യത്തിന് ആട്ടയും പുഴുക്കലരിയും എത്തിച്ചിട്ടില്ല. നീലക്കാർഡുള്ളവർക്കും (നോൺ പ്രയോറിറ്റി സബ്സിഡി), വെള്ളക്കാർഡ് ഉള്ളവർക്കും (നോൺ പ്രയോറിറ്റി നോൺ സബ്സിഡി) രണ്ടുകിലോ മുതൽ മൂന്നുകിലോവരെ ആട്ട നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഒരുകിലോ വീതം നൽകാനുള്ള ആട്ടമാത്രമേ റേഷൻ കടകളിൽ എത്തിച്ചിട്ടുള്ളൂ. പുഴുക്കലരിയും പച്ചരിയും ആവശ്യത്തിന് നൽകിയിട്ടില്ല. പകരം പുഞ്ചയരിയാണ് കൂടുതൽ നൽകിയിട്ടുള്ളത്. വെള്ള പുഞ്ചയരിയും ചിലയിടങ്ങളിൽ നൽകുന്നുണ്ട്. ഇതിന് ആവശ്യക്കാർ കുറവാണ്. Content Highlights:no ration sugar on this onam season
from mathrubhumi.latestnews.rssfeed https://ift.tt/2Lncd0z
via
IFTTT