ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന ഭരണം നിലനിർത്താനുള്ള തത്രപ്പാടിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യം. ഇതിനായി കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോർമുല സഖ്യത്തിൽ ചർച്ചയായി. സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോൺഗ്രസും ജെഡിഎസും ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഫോർമുലയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. സഖ്യത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും സ്വരചേർച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ജെഡിഎസും കോൺഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളിൽ ചില തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ദളിത് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാൻ ദളിത് വിഭാഗത്തിൽ നിന്നള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കർണാടക പിസിസി ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയും ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ മുന്നിലുള്ള പുതിയ പോംവഴി. എന്നാൽ ഇത് ജെഡിഎസ് അംഗീകരിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കോൺഗ്രസ് കാലുവാരിയതുകൊണ്ടാണ് ദേവഗൗഡ അടക്കം തോൽക്കാൻ കാരണമെന്ന് ജെഡിഎസ് കരുതുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ ജെഡിഎസ് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് ജെഡിഎസ് നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്. അതേസമയം മറുവശത്ത് ബിജെപിയും തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം സംസ്ഥാനത്തെ സർക്കാരിനോടുള്ള നിലപാടെന്താണെന്ന് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. Content Highlights: Karnataka, Congress, JDS, BJP Election
from mathrubhumi.latestnews.rssfeed http://bit.ly/2Wmcjfk
via
IFTTT