തലോർ: ഗുജറാത്ത്, മഹാരാഷ്ട്ര മോഡൽ സൈലൻസർ മോഷണം തലോരിലും. കാർ വില്പനസ്ഥാപനത്തിൽനിന്ന് നഷ്ടപ്പെട്ടത് പത്തുലക്ഷത്തിന്റെ സൈലൻസറുകൾ. തലോർ ബി.ആർ.ഡി. കാർ ഷോറൂമിൽ വില്പനയ്ക്കെത്തിച്ച പുതിയ 14 കാറുകളിലെ സൈലൻസറുകളാണ് മോഷ്ടിച്ചത്. ഡെലിവറിക്കൊരുങ്ങിയ ഈക്കോ കാറുകളിലെ സൈലൻസറുകളാണ് മോഷണംപോയതിലേറെയും. സൈലൻസറുകളിൽ ഘടിപ്പിക്കുന്ന പ്ലാറ്റിനം, റേഡിയം, പല്ലേഡിയം പോലുള്ള വിലകൂടിയ ലോഹങ്ങൾക്കായാണ് മോഷണം എന്നു കരുതുന്നു. ഇവയ്ക്ക് ഗ്രാമിന് 3500 രൂപയോളം വിലയുണ്ട്. വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന പുകയിലെ വിഷാംശം കുറയ്ക്കാൻ കാറ്റലിസ്റ്റ് കൺവെർട്ടറുകളായാണ് ഇത്തരം ലോഹങ്ങൾ ഉപയോഗിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സമാനമായ മോഷണം വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്നുള്ള സംശയത്തിൽ ബി.ആർ.ഡി. കമ്പനി അധികൃതർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിഞ്ഞത്.കമ്പനി അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകി. തലോർ പാടത്തോടു ചേർന്നുള്ള സ്ഥലത്ത് നിർത്തിയിട്ട വാഹനങ്ങളിലെ സൈലൻസറുകളാണ് മോഷണംപോയത്. പോലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3hZTpVK
via
IFTTT