കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമിക്കുന്നതിനായി ചെലവായത് 42 കോടി രൂപയായിരുന്നു. മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2019 മേയ് ഒന്നിനു ശേഷം രണ്ട് കോടിയുടെ അറ്റകുറ്റപ്പണിയും പാലത്തിൽ നടത്തിയിരുന്നു. പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചതോടെ ആ രണ്ട് കോടിയും പാഴായി. ഡെക് സ്ലാബുകൾ യോജിപ്പിക്കാനായി ഉപയോഗിച്ച ഡെക് കണ്ടിന്യൂയിറ്റി സാങ്കേതിക വിദ്യ മാറ്റി സാധാരണയായി ഉപയോഗിക്കുന്ന സ്റ്റീൽ ജോയിന്റ് സംവിധാനത്തിലേക്ക് മാറ്റാനും ടാറിങ്ങിനുമുള്ള ജോലികളാണ് നടത്തിയത്. രണ്ട് കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചെന്നായിരുന്നു കരാർ കമ്പനിയായ ആർ.ഡി.എസ്. അവകാശപ്പെട്ടത്. ഇതിനിടയിലായിരുന്നു പാലം പൊളിച്ചുപണിയണമെന്ന നിർദേശം ഇ. ശ്രീധരന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പൊളിച്ചുപണിയുന്ന തുക ആര് നൽകും മേൽപ്പാലം പൊളിച്ചുപണിയാനായി 21 കോടി രൂപ വേണ്ടിവരുമെന്നാണ് ഇ. ശ്രീധരൻ പറയുന്നത്. ഈ തുക ആര് ചെലവഴിക്കും എന്നത് മറ്റൊരു തർക്കവിഷയമായി മാറും എന്നുറപ്പാണ്. അറ്റകുറ്റപ്പണിക്കായി രണ്ട് കോടി രൂപ ചെലവഴിച്ചത് ആർ.ഡി.എസ്. കമ്പനിയാണ്. എന്നാൽ പൊളിച്ചുപണിയാനുള്ള തുക അവർ നൽകുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും. കരാറിൽ അത്തരം വ്യവസ്ഥയില്ലെന്നാണ് കരാറുകാർ പറയുന്നത്. മലിനീകരണം വലിയ വെല്ലുവിളി നഗര മധ്യത്തിലൂടെ കടന്നുപോകുന്ന മേൽപ്പാലം പൊളിക്കുമ്പോഴുണ്ടാകുന്ന മലിനീകരണവും വലിയ വെല്ലുവിളിയായി മാറും. ഒരു ദിവസം ഒരു ലക്ഷത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത ബൈപ്പാസിലാണ് പാലാരിവട്ടം മേൽപ്പാലം. യന്ത്ര സഹായത്തോടെ പൊളിച്ചുനീക്കിയാലും പൊടിയും ശബ്ദവും സഹിക്കേണ്ടി വരും. വാഹനക്കുരുക്കും വലിയ പ്രശ്നമായി മാറും. മരടിനു പുറമേ മറ്റൊരു പൊളിക്കൽ കൂടി മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സാക്ഷിയായ കൊച്ചി ഇനി പാലം പൊളിക്കുന്നതും കാണും. മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനു മുൻപ് പൊളിക്കേണ്ടതായിരുന്നു പാലാരിവട്ടം പാലം. വിഷയം കോടതി കയറിയതോടെയാണ് ഇത്രയും വൈകിയത്. Content Highlights:Palarivattom Bridge; The money spent on repairs was also wasted
from mathrubhumi.latestnews.rssfeed https://ift.tt/3i2MDLH
via
IFTTT