ഇടുക്കി: തുടർച്ചയായി ഉണ്ടാകുന്ന മലയിടിച്ചിലുകളിൽ ദേശീയപാത അതോറിറ്റിയെ പ്രതിക്കൂട്ടിലാക്കി ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട്. റോഡ് നിർമാണത്തിന് മുൻപ് ആവശ്യമായ ആസൂത്രണം നടത്തിയിരുന്നുവോ എന്ന് പരിശോധിക്കണമെന്നാണ് കളക്ടറുടെ റിപ്പോർട്ട്. കേന്ദ്ര ഏജൻസി പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ശേഷം ഇനി തുടർ നിർമാണം നടത്തിയാൽ മതിയെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. മൂന്നാറിലെ ഗ്യാപ്പ് റോഡ് നിർമാണം ഇപ്പോൾ പ്രതിസന്ധിയിലാണ്. റോഡ് നിർമാണ തൊഴിലാളികളുടെ ജീവനും താഴ്വാരത്തിലെ കർഷകരുടെ ഏക്കറു കണക്കിന് കൃഷിഭൂമിയും നഷ്ടമാക്കി കൊണ്ടാണ് തുടർച്ചയായി മലയിടിച്ചിലുകൾ. ഇനിയും ഉണ്ടായേക്കാവുന്ന അപകടങ്ങളും. ഇതിന് പിന്നിൽ ദേശീയപാത അതോറിറ്റിയുടെ ആസൂത്രണത്തിലുണ്ടായ പിഴവാണോ എന്ന് ദേവികുളം സബ്കളക്ടർറിപ്പോർട്ടിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. അയ്യായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഡിന്റെ വികസനത്തിൽ ദേശീയപാത അതോറിറ്റിയുടെ മനപ്പൂർവമായ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം. പാരിസ്ഥിതിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന വിധം ഉഗ്രസ്ഫോടനങ്ങൾ നടത്തി കോടിക്കണക്കിന് രൂപയുടെ പാറ ഘനനം ചെയ്ത് കൊണ്ടുപോയ കരാറുകാരെ നിയന്ത്രിക്കാൻ ദേശീയ പാത അതോറിറ്റി ശ്രദ്ധിക്കാത്തതും സംശയത്തിന് ഇടയാക്കി. ആദ്യ അപകടത്തിന് ശേഷം കോഴിക്കോട് എൻ ഐ ടി പഠനം നടത്തി നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കണം. വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. താഴ്വാരത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ ആശങ്ക പരിഗണിച്ച് കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന് ശേഷം മാത്രമേ നിർമാണ പ്രവർത്തികൾ പുനരാരംഭിക്കാവൂ എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. Content Highlights:Devikulam sub collector submit report against NHA
 
from mathrubhumi.latestnews.rssfeed https://ift.tt/3hXiqxf
via 
IFTTT