Breaking

Wednesday, September 30, 2020

മാനദണ്ഡം പാലിക്കാൻ സർക്കാരിൽനിന്ന് 800 കോടി ചോദിച്ച് കേരളബാങ്ക്

തിരുവനന്തപുരം: റിസർവ് ബാങ്ക് നിർദേശം പാലിക്കാൻ സർക്കാർ 800 കോടിരൂപ നൽകണമെന്ന് കേരളബാങ്ക്. ആർ.ബി.ഐ. നിർദേശിച്ച മൂലധനപര്യാപ്തത കൈവരിക്കാനാണിത്. സർക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ബാധ്യതയും ഏറ്റെടുക്കേണ്ടിവരുന്നത്. ഇത്രയും തുക നബാർഡിൽനിന്ന് വായ്പയെടുത്ത് നൽകണമെന്നാണ് കേരളബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടത്. മൂലധന പര്യാപ്തത ഉറപ്പുവരുത്താൻ സർക്കാർ ഗ്രാന്റായോ ഓഹരിയായോ പണം നൽകണമെന്ന വ്യവസ്ഥയോടെയാണ് കേരളബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. 2019-'20 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചുള്ള മൂലധനശേഷി കൂട്ടാനാണ് 800 കോടി നൽകേണ്ടത്. മൂലധനപര്യാപ്തത (സി.ആർ.എ.ആർ.) ഒമ്പത് ശതമാനവും നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അഞ്ചുശതമാനത്തിൽ കുറവുമായിരിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. കേരളബാങ്കിന്റെ മൂലധന പര്യാപ്തത 7.30 ശതമാനവും അറ്റനിഷ്ക്രിയ ആസ്തി 11.79 ശതമാനവുമാണ്. ബാങ്ക് 776 കോടിരൂപ അറ്റനഷ്ടത്തിലുമാണ്. മൂലധന പര്യാപ്തത ബാങ്ക് നൽകുന്ന വായ്പയുടെ ഒമ്പത് ശതമാനമെങ്കിലും പെട്ടെന്ന് തിരിച്ചുനൽകേണ്ടതല്ലാത്ത പണമായി ബാങ്കിനുണ്ടാകണമെന്നതാണ് മൂലധനപര്യാപ്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലാഭം, ഓഹരിമൂലധനം, കരുതൽ ധനം എന്നിവയെല്ലാമാണ് മൂലധനപര്യാപ്തതയ്ക്ക് പ്രധാനമായും കണക്കാക്കുന്നത്. സഹകരണ ബാങ്കുകളിൽ ഓഹരിനിക്ഷേപം കൂട്ടുന്നതിന് നബാർഡ് നൽകുന്ന ദീർഘകാല വായ്പയെടുത്തു കേരളബാങ്കിന്റെ സർക്കാർ ഓഹരിയിലേക്ക് നൽകണമെന്നാണ് ആവശ്യം. ഭരണസമിതിയും സർക്കാരും ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനമെടുത്തതെന്നാണ് സൂചന. 8.5 ശതമാനം പലിശയാണ് ഈ വായ്പയ്ക്ക് നബാർഡ് ഈടാക്കുന്നത്. പത്തുശതമാനത്തിൽ കൂടുതൽ നിഷ്ക്രിയ ആസ്തിയുള്ള ബാങ്കുകളിലേക്ക് ഓഹരി നിക്ഷേപത്തിന് നബാർഡ് വായ്പ അനുവദിക്കില്ലെന്നാണ് വ്യവസ്ഥ. കേരളബാങ്കിന് അറ്റ നിഷ്ക്രിയ ആസ്തി 12 ശതമാനത്തോളം വരുന്നുണ്ട്. അതിനാൽ, നബാർഡ് നിർദേശിക്കുന്ന വ്യവസ്ഥകളനുസരിച്ച് വായ്പ ലഭിക്കാൻ പ്രയാസമാകും. എന്നാൽ, ഇങ്ങനയൊരു വ്യവസ്ഥയുണ്ടെന്ന കാര്യം കേരളബാങ്ക് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടില്ല. കേരള ബാങ്കിന് ഇനിയും കടമ്പകൾ മൂലധനപര്യാപ്തത നേടാനായില്ലെങ്കിൽ കേരളബാങ്കിനെ അത് കൂടുതൽ പ്രതിസന്ധിയിലാക്കും. ഒട്ടേറെ ലൈസൻസുകൾ ഇനിയും റിസർവ് ബാങ്കിൽനിന്ന് ലഭിക്കാനുണ്ട്. രൂപവ്തകരിച്ച് പത്തുമാസം കഴിഞ്ഞെങ്കിലും 13 ബാങ്കുകളും ഒരു സംസ്ഥാന സഹകരണ ബാങ്കും എന്ന നിലയിലാണ് ഇപ്പോഴും പ്രവർത്തനം. കോർബാങ്കിങ് വേഗം പൂർത്തിയാക്കണമെന്ന് 2018 ഒക്ടോബറിൽ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. അത് തുടങ്ങാനായില്ലെന്ന് മാത്രമല്ല, ടെൻഡർ റദ്ദാക്കാനുള്ള അപേക്ഷയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ജില്ലാബാങ്ക് ശാഖകൾക്ക് റിസർവ് ബാങ്ക് പ്രത്യേകം ലൈസൻസ് നൽകേണ്ടതുണ്ട്. പ്രവാസിനിക്ഷേപം സ്വീകരിക്കാൻ ജില്ലാബാങ്കുകൾക്കുണ്ടായിരുന്ന ലൈസൻസ് നഷ്ടമായതാണ്. ഇത് കേരളബാങ്കിന് തിരിച്ചെടുക്കാനായിട്ടില്ല. ഇതിനെല്ലാം അനുവദിക്കുന്നതിന് ബാങ്കിന്റെ മൂലധന പര്യാപ്തത റിസർവ് ബാങ്കിന്റെ പ്രധാന പരിഗണനാവിഷയമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2EL7DJd
via IFTTT