Breaking

Tuesday, September 29, 2020

ഈയാഴ്ച മൂന്ന് ഐ.പി.ഒ.കൾ

മുംബൈ: മൂന്നു കമ്പനികൾ ചൊവ്വാഴ്ച ഐ.പി.ഒ.യുമായി ഓഹരി വിപണിയിൽ എത്തും. ഈ മാസം ആദ്യം പ്രാഥമിക വിപണിയിൽ പ്രവേശിച്ച കമ്പനികൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതൽ കമ്പനികളെ ഐ.പി.ഒ. വേഗത്തിലാക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് കമ്പനിയുടേതാണ് വലിയ ഐ.പി.ഒ. 2,160 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 552-554 രൂപ നിരക്കിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ള ഇഷ്യുവിൽ കുറഞ്ഞത് 27 ഓഹരികൾക്ക് അപേക്ഷിക്കണം. പൊതുമേഖലാ കപ്പൽശാലയായ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ആണ് ഐ.പി.ഒ.യ്ക്ക് എത്തുന്ന രണ്ടാമത്തെ കമ്പനി. 444 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി.ഒ.യിൽ ഓഹരിയൊന്നിന് 135-145 രൂപയാണ് പ്രൈസ് ബാൻഡ്. 103 ഓഹരികളുടെ ലോട്ടുകളായാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാർക്കായി 3.46 ലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണ-പ്രകൃതിവാതക പൈപ്പ്ലൈൻ സേവന കമ്പനിയായ ലിഖിത ഇൻഫ്രാസ്ട്രക്ചറാണ് മൂന്നാമത്തെ കമ്പനി. 61.20 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന കമ്പനി ഓഹരിയൊന്നിന് 117-120 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 125 ഓഹരികളുടെ ഗുണിതങ്ങളായാണ് അപേക്ഷിക്കാനാകുക. മൂന്ന് ഐ.പി.ഒ.കളും ഒക്ടോബർ ഒന്നിന് ക്ലോസ് ചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/3cLYKvp
via IFTTT