ജനീവ : കോവിഡിനെതിരേആഗോളതലത്തിൽ കർക്കശമായ പോരാട്ടം നടത്തിയില്ലെങ്കിൽ മരണസംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർ കൂടി കോവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ കോവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിനരികിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ മുന്നറിയിപ്പ്. പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണെന്നും അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവർത്തനം എല്ലാവരിൽ നിന്നുമുണ്ടാകണമെന്നുംലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 ലക്ഷമെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും അസാധ്യമായ സംഖ്യയാണെങ്കിലും കൂട്ടായ പ്രവർത്തനമില്ലെങ്കിൽ അതിലേക്ക് നീങ്ങുമെന്നും വളരെ നിർഭാഗ്യകരമായ സംഗതിയാണതെന്നും മൈക്കൽ റയാൻ കൂട്ടിച്ചേർത്തു. കോവിഡിനെതിരെയുള്ള വാക്സിൻഉത്പാദനം, വിതരണം എന്നീ വിഷയങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഡിസംബറിൽ ആരംഭിച്ച മഹാമാരിയിൽ ലോകത്താകമാനം 9,84,068 പേർ ഇതുവരെ മരിച്ചതായി എഎഫ് പിയുടെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കണക്കനുസരിച്ച് ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 32.3 ദശലക്ഷമാണ്. Content Highlights: Two Million Coronavirus Deaths Likely Without Collective Action, Warns WHO
from mathrubhumi.latestnews.rssfeed https://ift.tt/3i2weH2
via
IFTTT