പോത്തൻകോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധർമ്മ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി(72) അന്തരിച്ചു. ചുമയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് 22-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹം ഗുരുജ്യോതിയിൽ ലയിച്ചതെന്ന് ആശ്രമം അധികൃതർ അറിയിച്ചു.ശവസംസ്കാരച്ചടങ്ങുകൾ ബുധനാഴ്ച ഉച്ചയ്ക്കുശേഷം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ബുധനാഴ്ച രാവിലെ മുതൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. കോട്ടയം കൂരോപ്പടയിലെ ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ തോമസിന്റെയും അക്കാമ്മയുടെയും മകനായി 1948 മേയ് 26-നായിരുന്നു ജനനം. കുഞ്ഞുമോൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ഒരു ജ്യേഷ്ഠസഹോദരനും രണ്ടു സഹോദരിമാരുമുണ്ട്. പത്താം വയസ്സിൽ മാതാപിതാക്കളോടൊപ്പം ആദ്യം കുമിളിയിലും പിന്നെ അമരാവതിയിലും താമസമാക്കി. അവിടെവച്ച് തയ്യൽ പഠിച്ചു. 1976-ൽ ആദ്യമായി ഗുരുവിനെ കണ്ടുമുട്ടി. പിന്നീടു ഗുരുവിന്റെ ശിഷ്യനായി. സന്ന്യാസിയായി വർഷങ്ങളോളം കേന്ദ്രാശ്രമത്തിൽ കർമം ചെയ്തു. അതിനുശേഷം കല്ലാർ(ഇടുക്കി), എറണാകുളം ആശ്രമങ്ങൾ കേന്ദ്രമാക്കി ആശ്രമത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച ഇദ്ദേഹം തികച്ചും ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/34fqLH4
via
IFTTT