Breaking

Friday, May 24, 2019

തൂത്തുവാരി യു.ഡി.എഫ്‌.; ഇടതിന്‌ വൻതകർച്ച

യു.ഡി.എഫ്. 19 എൽ.ഡി.എഫ്. 1 അക്കൗണ്ട് തുറക്കാതെ ബി.ജെ.പി. 123 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിന് മേൽക്കൈ സി.പി.എം. ജയിച്ചത് ആലപ്പുഴയിൽ ഒമ്പത് മണ്ഡലങ്ങളിൽ യു.ഡി.എഫിന് ലക്ഷംകടന്ന ഭൂരിപക്ഷം തിരുവനന്തപുരം: ഇടതുകോട്ടകളെ അട്ടിമറിച്ച്, എൽ.ഡി.എഫിനെ നിലംപരിശാക്കി കേരളം യു.ഡി.എഫ്. തൂത്തുവാരി. യു.ഡി.എഫ്. 19 സീറ്റ് നേടിയപ്പോൾ എൽ.ഡി.എഫിന്റെ വിജയം ആലപ്പുഴയിലൊതുങ്ങി. താമര ഇത്തവണയും വിരിഞ്ഞില്ല. തിരുവനന്തപുരത്ത് എൻ.ഡി.എ. ഇത്തവണയും രണ്ടാമതെത്തി. ഇവിടെ എൽ.ഡി.എഫ്. മൂന്നാംസ്ഥാനത്താണ്. രാജ്യത്തെങ്ങും മോദിതരംഗം വീശിയപ്പോൾ കേരളം ബി.ജെ.പി.യോട് മുഖംതിരിച്ച് രാഹുൽഗാന്ധിക്കൊപ്പം നിന്നു. ബി.ജെ.പി.ക്കെതിരേയുണ്ടായ ന്യൂനപക്ഷ ധ്രുവീകരണവും ശബരിമല പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരേ ഹൈന്ദവ വിഭാഗങ്ങളിലുണ്ടായ പ്രതിഷേധവുമാണ് യു.ഡി.എഫിന് ഈ മിന്നുന്നവിജയം സമ്മാനിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 123 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിന് മേൽക്കൈ നേടാനായി. എൽ.ഡി.എഫിന് 16 ഇടത്തും ബി.ജെ.പി.ക്ക് ഒരു മണ്ഡലത്തിലും. എങ്ങും ജയിക്കാനായില്ലെങ്കിലും വയനാടൊഴികെയുള്ള മണ്ഡലങ്ങളിൽ എൻ.ഡി.എ.യുടെ വോട്ട് കൂടി. കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഇരട്ടിയിലേറെ വോട്ടുനേടാനുമായി. മത്സരിച്ച നാലിടത്തും തോറ്റ സി.പി. ഐ.ക്കാണ് കനത്ത നഷ്ടം നേരിട്ടത്. തിരുവനന്തപുരത്ത് സി. ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വയനാട്ടിൽ മത്സരിച്ച കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സംസ്ഥാന ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം ലഭിച്ചു-4,31,770. സ്വന്തം കോട്ടകളിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്ന് മാത്രമല്ല വൻ ഭൂരിപക്ഷമാണ് അവിടങ്ങളിൽ യു.ഡി.എഫ്. നേടിയത്. ഒമ്പത് യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് ഒരു ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. ഇതും ആദ്യമാണ്. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2.60 ലക്ഷം കവിഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയശേഷം ഇപ്പോഴാണ് കോൺഗ്രസ് മുന്നണി കേരളത്തിൽ ഇത്രയധികം സീറ്റ് നേടുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പി. യിലെ കുമ്മനം രാജശേഖരൻ രണ്ടാമതെത്തി. മത്സരിച്ച ഒമ്പത് എം. എൽ.എ.മാരിൽ യു.ഡി.എഫിലെ മൂന്നുപേരും എൽ.ഡി.എഫിലെ ഒരാളും വിജയിച്ചു. എം.എൽ.എ.മാർ ജയിച്ച മണ്ഡലങ്ങളിലും നിലവിൽ ഒഴിഞ്ഞുകിടക്കുന്ന മഞ്ചേശ്വരത്തും പാലായിലും ഉപതിരഞ്ഞെടുപ്പുവരും. ഇടതിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന കാസർകോട്ടും പാലക്കാടും ആലത്തൂരും ആറ്റിങ്ങലിലും പതിറ്റാണ്ടുകൾക്കുശേഷമാണ് യു.ഡി.എഫ്. തിരിച്ചുപിടിക്കുന്നത്. കാസർകോട്ട് 1984-ലാണ് ഇതിനുമുമ്പ് യു.ഡി.എഫ്. ജയിച്ചത്. ആറ്റിങ്ങലിൽ (പഴയ ചിറയിൻകീഴ്) 1989-നുശേഷവും പാലക്കാട്ടും ആലത്തൂരും (പഴയ ഒറ്റപ്പാലം) 1991-നുശേഷവുമാണ് വിജയം. ജേതാക്കളും ഭൂരിപക്ഷവും രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്) 40,438 കെ. സുധാകരൻ (കണ്ണൂർ) 94,559 കെ. മുരളീധരൻ (വടകര) 84,663 രാഹുൽഗാന്ധി (വയനാട്) 4,31,770 എം.കെ. രാഘവൻ (കോഴിക്കോട്) 85,225 പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം) 2,60,153 ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി) 1,93,273 വി.കെ. ശ്രീകണ്ഠൻ (പാലക്കാട്) 11,637 രമ്യാ ഹരിദാസ് (ആലത്തൂർ) 1,58,968 ടി.എൻ. പ്രതാപൻ (തൃശ്ശൂർ) 93,633 ബെന്നി ബഹനാൻ (ചാലക്കുടി) 1,32,274 ഹൈബി ഈഡൻ (എറണാകുളം) 1,69,153 ഡീൻ കുര്യാക്കോസ് (ഇടുക്കി) 1,71,053 തോമസ് ചാഴികാടൻ (കോട്ടയം) 1,06,259 കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര) 61,500 ആന്റോ ആന്റണി (പത്തനംതിട്ട) 44,243 എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം) 1,48,856 അടൂർ പ്രകാശ് (ആറ്റിങ്ങൽ) 38,247 ശശി തരൂർ (തിരുവനന്തപുരം) 99,989 എ.എം. ആരിഫ് (ആലപ്പുഴ) 9,213 Content Highlights:Election result Kerala, LDF, UDF


from mathrubhumi.latestnews.rssfeed http://bit.ly/2JBjw55
via IFTTT