തിരുവനന്തപുരം: ഖുർ ആനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ. കേരളത്തിലേക്കു കൊണ്ടുവന്നതെന്ന് ആവർത്തിച്ച പി.കെ. കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിനു മലയാളികളുടെ ജീവൻകൊണ്ട് പന്താടുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏറ്റവും കൂടുതൽ മലയാളികൾ ജോലിചെയ്യുന്ന രാജ്യമാണ് യു.എ.ഇ. ആ രാജ്യം അവരുടെ കോൺസുലേറ്റിലേക്ക് അയച്ചതാണ് ഖുർ ആനും ഈന്തപ്പഴവും. അതിലൂടെ സ്വർണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് -സി.പി.എം. ആരോപിച്ചു. കോൺസുലേറ്റിലേക്കു വന്ന സാധനങ്ങൾ കസ്റ്റംസ് ക്ലിയറൻസ് ചെയ്തതാണ്. അതിൽ ഖുർ ആനിന്റെ മറവിൽ സ്വർണം കടത്തിയെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി നിലപാടിൽ ഉറച്ചുനിൽക്കുന്നെങ്കിൽ തെളിവുകൾ എൻ.ഐ.എ.ക്കു കൈമാറാൻ തയ്യാറാകണം. അല്ലെങ്കിൽ മാപ്പുപറയണം. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന പ്രസ്താവന നടത്തിയ കുഞ്ഞാലിക്കുട്ടിക്കെതിരേ കേസെടുക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. ബി.ജെ.പി.ക്കുവേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ് നടത്തുന്നത്. സാമുദായിക സംഘടനകളുൾപ്പെടെ എതിർത്തിട്ടും ഖുർ ആൻ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവർത്തിച്ചത് ബി.ജെ.പി. വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നെന്നും സി.പി.എം. ആരോപിച്ചു. Content Highlights:CPM slams Kunjalikkutti over Gold Smuggling allegation
from mathrubhumi.latestnews.rssfeed https://ift.tt/2FPhQ7I
via
IFTTT