തിരുവനന്തപുരം: തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന സമൂഹവ്യാപനം സംസ്ഥാനത്ത് ഒന്നാകെ വ്യാപിക്കുകയാണോ എന്ന ആശംങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ദ്ധർ. സംസ്ഥാത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ വർദ്ധിക്കുകയാണ്. 100 ആളുകളെ പരിശോധിക്കുമ്പോൾ എത്ര പേർക്കാണ് പോസിറ്റീവ് ആകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നത്. ഇത് ഇപ്പോൾ ദേശീയ ശരാശരിയെക്കാൾ സംസ്ഥാനത്ത് കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുമൂലമാണ് സംസ്ഥാനമൊന്നാകെ സമൂഹവ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്ക ആരോഗ്യവിദഗ്ദ്ധർ പങ്കുവയ്ക്കാൻ കാരണം. ഈ മാസം ഇന്നലെ വരെ 22 ദിവസത്തിനിടെ 6055 പേർക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാലയളവിൽ ഇത് 1893 ആയിരുന്നു. ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളിൽ 4162 എണ്ണത്തിന്റെ വർദ്ധനവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2893 ഉറവിടം അറിയാത്ത കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതിന്റെ അർത്ഥം സമൂഹവ്യാപനം കേരളത്തിൽ പലയിടത്തും നടക്കുന്നു എന്ന് തന്നെയാണെന്നുംതിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും രൂക്ഷമായി രോഗവ്യാപനം നടക്കുന്നതെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യ ശരാശരിയും കടന്ന് വർദ്ധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അപായ സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനം ആയിരുന്നു. കേരളത്തിൽ ഇത് 9.1 ആയിരുന്നു. ജൂൺ ആദ്യവാരത്തിലെ 1.6 ശതമാനത്തിൽ നിന്നാണ് പ്രതിദിന നിരക്ക് വർദ്ധിച്ച് 12 ശതമാനം വരെ എത്തിയത്. ആനുപാതികമായി ഉറവിടം അറിയാത്ത രോഗികളും കൂടുന്നു. ഈ സാഹചര്യത്തിൽ ഇനി കണ്ടെയ്മെന്റ് സോണുകൾ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായേക്കില്ലെന്ന് കോവിഡ് വിദഗ്ദ്ധ സമിതിയിൽ അഭിപ്രായമുണ്ട്. സമിതി ഇത് സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകും. Content Highlight: CoronaVirus: Test positivity rate hike in Kerala
from mathrubhumi.latestnews.rssfeed https://ift.tt/2G0Mgnu
via
IFTTT