എൻ.ഐ.എ. അറസ്റ്റ് ചെയ്ത മൊസറഫ് ഹൊസ്സെന്റെ ഭാര്യ സൗമ്യ ബീബി പെരുമ്പാവൂർ മുടിക്കലിലെ വീട്ടിൽ. കൊച്ചി: മൂന്നാംക്ലാസുകാരി രുക്സാനയും എൽ.കെ.ജി.ക്കാരൻ മുഹമ്മദ് ജാഫറും അമ്മയുടെ മൊബൈൽഫോണിൽ കാർട്ടൂൺ വീഡിയോ കാണുന്നു. കരഞ്ഞുതളർന്ന കണ്ണുകളുമായി അവരുടെ അമ്മ സൗമ്യബീബി, പാതിതുറന്ന വാതിലിൽ, പാതിമറച്ച മുഖവുമായി നിന്നു. ''യേ തോ ബത്താവോ മേരാ പതി ക്യാ ജുറും കിയാ ഹെ...'' (എന്റെ ഭർത്താവ് എന്ത് കുറ്റമാണ് ചെയ്തത് എന്നെങ്കിലും പറയൂ). വെളുപ്പിന് രണ്ടുമണിക്ക് വീടിനുള്ളിലേക്ക് ഇരച്ചെത്തിയ എൻ.ഐ.എ. സംഘത്തോട് ചോദിച്ച അതേചോദ്യം അവർ ആവർത്തിക്കുന്നു. ''കിസീസേ കോയി ലഫ്ടാ നഹി ഹെ'' (ആരുമായും വഴക്കുണ്ടാക്കിയിട്ടില്ല). അൽഖായിദ ബന്ധത്തിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത മൊസറഫ് ഹൊസ്സെന്റെ ഭാര്യക്ക്, എന്തിനാണ് ഭർത്താവിനെ പോലീസ് കൊണ്ടുപോയതെന്ന് അറിയില്ല. ആരും അവരോട് ഒന്നും പറഞ്ഞതുമില്ല. പെരുമ്പാവൂർ മുടിക്കലിലെ വഞ്ചിനാട് ജങ്ഷനിലുള്ള നിരവീടുകളിലൊന്നിൽ ശനിയാഴ്ച പുലർച്ചെ കുട്ടികളും സൗമ്യബീബിയും നല്ല ഉറക്കത്തിലായിരുന്നു. വാതിലിൽ തുടരെ മുട്ടുകേട്ട് മൊസറഫ് വാതിൽ തുറന്നതും സാധാരണവേഷത്തിലെത്തിയ എൻ.ഐ.എ.-പോലീസ് സംഘാംഗങ്ങൾ വീടിനുള്ളിലേക്കു കയറി. മൊസറഫിനെ വട്ടംപിടിച്ചു. 'ലാപ്ടോപ്പ് എവിടെ....എടുക്ക്..'- സംഘത്തിലൊരാൾ പറഞ്ഞു. ലാപ്ടോപ്പ് ഇല്ലെന്ന് പറഞ്ഞിട്ടും വീടുമുഴുവൻ പരിശോധിച്ചു. മൊസറഫിന്റെ മൊബൈൽ പിടിച്ചെടുത്തു. സൗമ്യയുടെ മൊബൈൽ വാങ്ങി പരിശോധിച്ച് തിരിച്ചുകൊടുത്തു. സംഘത്തിലുണ്ടായിരുന്ന രണ്ടുസ്ത്രീകളുടെ കൈകളിൽപ്പിടിച്ച് സൗമ്യ ബീബി കരഞ്ഞു. സംഘാംഗങ്ങൾ ഇടയ്ക്കിടെ സൗമ്യബീബിയോട് പറഞ്ഞുകൊണ്ടിരുന്നു- ''കുഴപ്പമില്ല, നോ ടെൻഷൻ, നോ പ്രോബ്ലം.'' പെരുമ്പാവൂരിലെ ടെക്സ്റ്റൈൽ കടയിലെ സെയിൽസ്മാൻ മാത്രമാണ് അവർക്ക് ഭർത്താവ്. പശ്ചിമബംഗാളുകാരനായ മൊസറഫ് ഒഡിഷക്കാരിയായ സൗമ്യയെ കല്യാണം കഴിക്കുന്നത് പത്തുവർഷംമുമ്പാണ്. മൊസറഫ് അന്ന് ഒരു പ്രമുഖ കമ്പനിയിലെ സെയിൽസ്മാനായി ഒഡിഷയിൽ ജോലിനോക്കുകയായിരുന്നു. പിന്നീടാണ് എറണാകുളത്തെത്തിയത്. മുമ്പ് പെരുമ്പാവൂരിലെ ടെക്സ്റ്റൈൽ ഷോപ്പിൽ മൊസറഫ് ജോലിചെയ്തിരുന്നു. അതുപേക്ഷിച്ചാണ് ഒഡിഷയിലേക്ക് പോയത്. കല്യാണം കഴിഞ്ഞ് പെരുമ്പാവൂരിലെത്തി. ഇതേ സ്ഥലത്തുതന്നെ ജോലിക്കു കയറി. ''വോ ഉനെ ചോഡ് ദേഗാ നാ..'' (അവർ ഭർത്താവിനെ വിടുമായിരിക്കുമല്ലേ)- സൗമ്യബീബി ആരോടെന്നില്ലാതെ പറഞ്ഞു. content highlights: soumya bibi wife of mosaraf hossen responds
from mathrubhumi.latestnews.rssfeed https://ift.tt/3mB5mBb
via
IFTTT