വൈമാനിക നിരീക്ഷകയായുള്ള പരിശീലനം പൂർത്തിയാക്കിയ ശേഷം ക്രീഷ്മ. ഫോട്ടോ: ടി.കെ പ്രദീപ്കുമാർ കൊച്ചി: സംഖ്യാശാസ്ത്രപരമായ വിശ്വാസത്തിൽ മകളുടെ ഗ്രീഷ്മ എന്ന പേര് ക്രീഷ്മ എന്നാക്കുമ്പോൾ രവികുമാറിന്റെ മനസ്സിൽ പല സ്വപ്നങ്ങളുമുണ്ടായിരുന്നു. പേരുമാറ്റിയാലും മാറാത്ത ഒരു സ്വപ്നം മകളുടെ മനസ്സിലുമുണ്ടായിരുന്നു -സൈനികലോകം. മകളുടെ മോഹത്തിനു കട്ടപ്പിന്തുണയുമായി രവികുമാർ നിന്നതോടെ ക്രീഷ്മയ്ക്ക് സ്വന്തമായത് ഇന്ത്യൻ നാവികസേനയുടെ വെള്ളക്കുപ്പായം. നേവിയിലെ ഒബ്സർവർ സ്കൂളിൽനിന്ന് വൈമാനിക നിരീക്ഷകയായുള്ള പരിശീലനം പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമായിരുന്നു ക്രീഷ്മ എന്ന പാലക്കാട്ടുകാരി. നാലു പെൺകുട്ടികളാണ് തിങ്കളാഴ്ച നാവികസേനയിലെ വൈമാനിക നിരീക്ഷകരായത്. ഇക്കൂട്ടത്തിലെ ഏക മലയാളിയാണ് ക്രീഷ്മ. കരസേനയിലേക്ക് അപേക്ഷിച്ചിരുന്ന ക്രീഷ്മ അവിടെ ഒന്നാം റാങ്കോടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ആ സമയത്തുതന്നെ നാവികസേനയിലേക്കും സെലക്ഷൻ ലഭിച്ചു. നാവികസേനയിൽ തുടരാനാണ് ക്രീഷ്മ തീരുമാനിച്ചത്. ''സൈന്യത്തിലാണെങ്കിൽ കരയിൽ മാത്രമേ നമുക്കു പ്രവർത്തിക്കാനാവൂ. നാവികസേനയിലാണെങ്കിൽ കരയിലും വെള്ളത്തിലും ആകാശത്തിലും പ്രവർത്തനമേഖലയുണ്ടാകും. അതിന്റെ ത്രിൽ ഒന്നുവേറെയാണ്. രാജ്യത്തിനുവേണ്ടി സൈന്യത്തിൽ ചേരുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്'' -ക്രീഷ്മ പറഞ്ഞു. അന്തർസർവകലാശാല കായികമേളയിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണമണിഞ്ഞിട്ടുണ്ട് ക്രീഷ്മ. ട്രിപ്പിൾ ജമ്പും വഴങ്ങും. ക്രീഷ്മ * പാലക്കാട് കടമ്പഴിപ്പുറം എ.കെ. രവികുമാറിന്റെയും ഇന്ദ്രാണിയുടെയും മകൾ. * ജനിച്ചതും വളർന്നതും ചെന്നൈയിൽ. അവിടെ ഫാർമസി നടത്തുകയാണ് രവികുമാർ. * ചെന്നൈയിലെ സെയ്ന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനിയറിങ് ബിരുദം. Content Highlight: Kreeshma women officers in helicopter stream of Indian Navy
from mathrubhumi.latestnews.rssfeed https://ift.tt/3ciITEt
via
IFTTT